ഒരു പാരമ്പര്യത്തിന്റെയും അതിജീവനത്തിന്റെയും കഥ


കണിക്കൊന്നയും കണിവെള്ളരിയും പോലെ വിഷുക്കണിയിൽ ഒഴിവാക്കാനാകാത്ത ഒന്നാണു കണിക്കലങ്ങൾ.എന്നാൽ ഇവയുടെ നിർമാണം ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. തങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പറയുകയാണ് കണ്ണപുരത്തെ മണ്ൺ പാത്ര നിർമാണക്കാരൻ.മൺപാത്ര വ്യവസായത്തിന് ഉണ്ടായിരുന്ന സ്വീകാര്യതയ്‌ക്ക് മികച്ച ഉദാഹരണമായിരുന്നു നിർമാണക്കാരുടെ വീടുകളിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന സമൃദ്ധി. പ്രമാണിമാരുടെ അകത്തളങ്ങൾ മുതൽ പണിയാളരുടെ കുടിലുകളിൽ വരെ സർവ പ്രൗഢിയും ലഭിച്ചു പോന്ന മൺപാത്രങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഇല്ലാത്ത അവസ്ഥയാണ്.
ചില പ്രത്യേക ഉത്സവങ്ങൾക്ക് അല്ലെങ്കിൽ വിശേഷ ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ പലരും മൺപാത്രങ്ങൾ ഉപയോഗിച്ചു വരുന്നത്. പ്രതിസന്ധി കാലഘട്ടത്തിലും മൺപാത്ര നിർമാണ മേഖലയെ ചേർത്തു പിടിക്കുന്ന ചിലർ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലൊരാളാണ് പവിത്രൻ . മൺചട്ടികൾ, കലങ്ങൾ കൂജകൾ തുടങ്ങിയ എല്ലാം ഈ കൈകളിൽ നിമിഷനേരം കൊണ്ട് പരുവപ്പെടും.അഞ്ചു വയസ്സ് മുതൽ അച്ഛന്റെ കൂടെ കൂടി പാരമ്പര്യ തൊഴിലിനെ വരുതിയിലാക്കി തുടങ്ങിയതാണ് പവിത്രൻ .പിന്നീട് അത് ഉപജീവനമാർഗമായി .ജീവിതപങ്കാളിയായ ചന്ദ്രി തൊഴിലിലും ഒപ്പം കൂടി.
ഏറ്റവും പഴക്കമുള്ള ഉപജീവനമാർഗ്ഗങ്ങളിലൊന്നാണ് മൺപാത്ര നിർമ്മാണം.പുരാതന കാലഘട്ടത്തിൽ തന്നെ ആരംഭിച്ചിരുന്ന ഈ തൊഴിൽ ഇന്ന് വലിയ പ്രതിസന്ധിയിലാണ് .മണ്ണ്, മണൽ ,വിറക് വൈക്കോൽ തുടങ്ങി അസംസ്‌കൃത വസ്തുക്കളുടെ വില വർധനവും തുച്ഛമായ കൂലിയും ഈ മേഖലയ്ക്ക് തിരിച്ചടിയാണെന്ന് പവിത്രൻ പറയുന്നു .ഡിസംബർ മുതൽ ആരംഭിക്കുന്നതാണ് മൺപാത്ര നിർമാണം .മെയ് മാസം അവസാനത്തോടെ നിർമാണം നിർത്തും .മഴക്കാലത്ത് മൺപാത്രം നിർമ്മാണം സാധ്യമല്ല. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കില്ലെന്നത് തന്നെ കാരണം . മാറിമാറി വരുന്ന സർക്കാരുകൾ മൺപാത്ര നിർമ്മാണ മേഖലയിൽ പുനരുദ്ധാരണത്തിനുള്ള യാതൊരു സഹായവും ചെയ്യുന്നില്ലെന്നും പവിത്രൻ പറയുന്നു.

നാവിൽ കൊതിയൂറുന്ന രുചിഭേദങ്ങൾക്കായി മൺചട്ടികൾതന്നെ വേണമെന്ന് പഴമക്കാർ പറയാറുണ്ട്.അതിനു പിന്നിൽ ആധുനികതയുടെ ആഴവും പഴമയുടെ പാരമ്പര്യവും ഏറെയുണ്ട്.കടുത്ത പ്രതിസന്ധികൾക്കിടയിലും വിഷു, ഓണം, ഉത്സവ വിപണികളാണ് ഏക പ്രതീക്ഷ. ഒരു കാലഘട്ടത്തിന്റെ തൊഴിൽ പെരുമയും സംസ്കാരവും ആയിരുന്ന മൺപാത്ര നിർമ്മാണം ഇന്ന് വളരെ ചുരുക്കം ആളുകളാണ് പിന്തുടരുന്നത് . ഈ മേഖലയിലേക്ക് യുവതലമുറ എത്താത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. പ്രതിസന്ധികൾ ഏറെ ഉണ്ടായിട്ടും കുലത്തൊഴിലിനോടുള്ള ഇഷ്ടവും താല്പര്യവുമാണ് പവിത്രനെ ഈ മേഖലയിൽ പിടിച്ചുനിർത്തുന്നത്.മൺ പാത്ര നിർമ്മാണം അനവധി പ്രതിസന്ധികൾ നേരിടുമ്പോഴും തന്റെ കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുകയാണ് പവിത്രൻ.