ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

rajeev
rajeev

ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികകള്‍ നല്‍കിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വര്‍ഷം തുടര്‍ച്ചയായി കെ. സുരേന്ദ്രന്‍ തുടര്‍ന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. 

ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികകള്‍ നല്‍കിയിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനുമടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മികച്ച തീരുമാനമെന്നായിരുന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാകുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അധ്യക്ഷനാക്കിയ തീരുമാനം ഏകകണ്ഠമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന് അപരിചിതന്‍ അല്ലെന്നായിരുന്നു എംടി രമേശിന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്നും എംടി രമേശ് പറഞ്ഞു. 

Tags

News Hub