മാറിടത്തിൽ സ്പർശിക്കുന്നത് ബലാല്‍സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് സ്റ്റേ


അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്
ഡൽഹി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ വള്ളി അഴിക്കുന്നതും പീഡനമോ പീഡനശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് സ്റ്റേ. സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് റാംമനോഹർ നാരായൺ മിശ്രയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് കോടതി. കേന്ദ്രത്തിനും യു.പി സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് കോടതി നടപടി.
അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ. ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് ജഡ്ജിയുടെ വിവാദ പരാമർശം.
