മകനുമൊത്തുള്ള മൂന്ന് ദിവസത്തെ ഡിസ്നിലാൻ്റ് സന്ദർശനത്തിന് ശേഷം മകന്റെ കഴുത്തറുത്ത് കൊന്ന് ഇന്ത്യൻ വംശജ


ഹോട്ടല്‍ മുറിയില്‍വെച്ചാണ് 11 വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്
ന്യൂയോര്‍ക്ക് : മകനുമൊത്തുള്ള മൂന്ന് ദിവസത്തെ ഡിസ്നിലാൻ്റ് സന്ദർശനത്തിന് ശേഷം മകന്റെ കഴുത്തറുത്ത് കൊന്ന് ഇന്ത്യൻ വംശജ. ഹോട്ടല്‍ മുറിയില്‍വെച്ചാണ് 11 വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്ത്യന്‍ വംശജയായ സരിത രാമരാജു ( 48) ആണ് സ്വന്തം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സരിതയെ പോലീസ് അറസ്റ്റു ചെയ്തു. ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.
2018-ലെ വിവാഹമോചനത്തിനു ശേഷം കാലിഫോര്‍ണിയയില്‍ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് ഇവിടെ എത്തിയത്. മൂന്ന് ദിവസത്തെ ഡിസ്‌നിലാന്റ് സന്ദര്‍ശനത്തിനുളള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്. മാര്‍ച്ച് 19-നായിരുന്നു അവധി ആഘോഷിക്കാനായി തിരഞ്ഞെടുത്ത ഹോട്ടല്‍മുറി ഒഴിഞ്ഞ് കുട്ടിയെ അച്ഛന്റെ ഏല്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ താന്‍ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും മരിക്കാനുള്ള ഗുളിക സ്വയം കഴിച്ചിട്ടുണ്ടെന്നും ഇവര്‍ രാവിലെ ഒമ്പത് മണിയോടെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് അറിയിച്ചു.
മരിച്ചു കിടക്കുന്ന പതിനൊന്നു വയസ്സുകാരനെയാണ് റൂമിലേക്കെത്തിയ പോലീസ് കാണുന്നത്. അടിയന്തര നമ്പറിലേക്ക് കൊലപാതക വിവരം അറിയിക്കുന്നതിന് ഏറെ നേരം മുമ്പുതന്നെ കുട്ടി മരിച്ചതായി പോലീസിന് വ്യക്തമാക്കി. സംഭവം നടക്കുന്നതിന് തലേന്ന് വാങ്ങിയ കത്തി താമസിച്ചിരുന്ന മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
