വേനലവധി, പെരുന്നാൾ, വിഷു; ഗൾഫ് മേഖലകളിൽ നിന്നുള്ള യാത്രാനിരക്ക് അഞ്ചിരട്ടി വർധിപ്പിച്ചു

plane
plane

കരിപ്പൂര്‍: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് മേഖലയിൽ നിന്നുള്ള സര്‍വീസുകളില്‍ അഞ്ചിരട്ടി വരെ വർധിപ്പിച്ചു  . സ്‌കൂള്‍ മധ്യവേനലവധി, പെരുന്നാള്‍, വിഷു എന്നിവ മുന്നില്‍ക്കണ്ടാണ് ടിക്കറ്റ്‌നിരക്ക് വര്‍ധന. പ്രവാസികള്‍ കൂടുതലുള്ള ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന ഗള്‍ഫ് സെക്ടറുകളിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് - കോഴിക്കോട് നിരക്ക് 21,000 രൂപയായിരുന്നത് 39,921 രൂപയായി. വിഷുദിനത്തില്‍ ടിക്കറ്റ് ലഭ്യമാണെങ്കിലും ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികള്‍ 43,916 രൂപയാണ് ഈടാക്കുക. കോഴിക്കോട്-ദുബായ് നിരക്കും നാലിരട്ടി വര്‍ധിപ്പിച്ചു. 90,00-10,000ത്തിനും ഇടയില്‍ ലഭ്യമായിരുന്ന ടിക്കറ്റിന് 33,029 രൂപമുതല്‍ 42,000 രൂപവരെ നല്‍കണം. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തില്‍നിന്ന് 12,000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്നത് 40,000 മുതല്‍ 60,000 വരെയായി ഉയര്‍ന്നു.

നെടുമ്പാശ്ശേരി, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും വര്‍ധനയുണ്ട്. നിലവില്‍ 10,000-നും 12,000-ത്തിനും ഇടയില്‍ ലഭിച്ചിരുന്ന ടിക്കറ്റിന് 18,070 മുതല്‍ 52,370 രൂപവരെ നല്‍കണം. ദുബായ്-കണ്ണൂര്‍ നിരക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചു. 31,523 രൂപ വരെയാണ് നിരക്ക് ഉയര്‍ത്തിയത്. പെരുന്നാളിന്റെ അടുത്ത ദിവസങ്ങളില്‍ 52,143 രൂപയും വിഷുദിവസം 57,239 രൂപയും നല്‍കണം. ദുബായ്-നെടുമ്പാശ്ശേരി ടിക്കറ്റ്നിരക്ക് 25,835 മുതല്‍ 38,989 രൂപ വരെയായി ഉയരും. 30-ന് 49,418 രൂപ നല്‍കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്തിരുവനന്തപുരം നിരക്ക് 29-ന് 62,216 രൂപയാണ്. വിഷുകഴിയുംവരെ 40,000-ത്തിന് മുകളിലാണ് നിരക്ക്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ജിദ്ദ-കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം നിരക്കും വര്‍ധിക്കും. 39,921 മുതല്‍ 53,575 രൂപവരെ വര്‍ധിക്കും. 15,000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്. അതേസമയം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നിരക്ക് വര്‍ധനയില്ല. മിക്ക മേഖലകളിലും ടിക്കറ്റുകള്‍ ലഭ്യമല്ലാതെയായിട്ടുമുണ്ട്.

Tags

News Hub