പിടി മുറുക്കുന്നോ പൊളിറ്റിക്കൽ ഇസ്ലാം; പി.ജെയുടെ പുസ്തക രചന പാർട്ടിയെ വെട്ടിലാക്കുമോ?

CPM state committee member P Jayarajan said that the flow from Kerala to IS is widespread
CPM state committee member P Jayarajan said that the flow from Kerala to IS is widespread

കേരളത്തില്‍ നിന്നും ഇസ്ലാമിക സ്റ്റേറ്റ് എന്ന സംഘടനായ ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഒരു ചാനൽ അഭിമുഖത്തിൽ തുറന്നടിച്ചു

കണ്ണൂർ: വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണം സി.പി.എമ്മിനെ ഇതുവരെ വിട്ടുപോയിട്ടില്ല. പാർട്ടി തട്ടകമായ വടകരയിൽ ഒന്നേകാൽ ലക്ഷം വോട്ടുകൾക്ക് തോൽക്കുക മാത്രമല്ല നാണം കെടുകയും ചെയ്തു. സംസ്ഥാനത്തെ 19 ലോക്സഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് തോറ്റുവെങ്കിലും പാർട്ടി ഗ്രാമങ്ങൾ ഏറെ സ്ഥിതി ചെയ്യുന്ന വടകരയിലെയും കണ്ണൂരിലെയും കാസർകോട്ടെയും തോൽവിയാണ് സി.പി.എം നേതൃത്വത്തെ ഏറെ ഉലച്ചത്. മതതീവ്രവാദ ശക്തികൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.ഡി.എഫിനൊപ്പം ചേർന്നുവെന്നാണ് പാർട്ടി അവലോകന റിപ്പോർട്ട്.

'തങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ചതും ജനപ്രീയ മുഖവുമുള്ള കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജയെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യം അമ്പേ പാളിയെന്നു മാത്രമല്ല വിവാദങ്ങൾ ശൈലജയുടെ പൊതു സ്വീകാര്യതയ്ക്ക് മങ്ങൽ ഏൽപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ വടകര തെരഞ്ഞെടുപ്പിലെ തോൽവി തന്നെ ചില പാഠങ്ങൾ പഠിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി സി.പി.എം നേതാവ് പി.ജയരാജൻ രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൻ്റെ ചുമതലക്കാരിൽ ഒരാൾ പി.ജയരാജനായിരുന്നു.

Also read: റിപ്പോര്‍ട്ടറിന്റെ വാര്‍ത്താ ആക്രമണം തടയേണ്ടേയെന്ന് 24 ന്യൂസ്, ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴിയുമായി ബന്ധപ്പെട്ട് ചാനല്‍ യുദ്ധം

തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലുണ്ടായ കാഫിർ പോസ്റ്റിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിച്ചുവെന്ന വിലയിരുത്തലാണ് ഇപ്പോൾ നടത്തുന്ന തുറന്നു പറച്ചിലിലൂടെ ജയരാജൻ മുൻപോട്ടു വയ്ക്കുന്നത്. സംസ്ഥാനത്ത് ഐഎസ് റിക്രൂട്ട്‌മെന്റ് വ്യാപകമെന്ന് തുറന്നടിച്ചതിനൊപ്പം ഇസ്ലാം തീവ്ര വർഗീയതയെന്നത് അപകടകരമാണെന്നും വെളിപ്പെടുത്തിക്കൊണ്ടാണ്  സിപിഎം സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ പി.ജയരാജൻ രംഗത്തെത്തിയത്.

കേരളത്തില്‍ നിന്നും ഇസ്ലാമിക സ്റ്റേറ്റ് എന്ന സംഘടനായ ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഒരു ചാനൽ അഭിമുഖത്തിൽ തുറന്നടിച്ചു. ചെറുപ്പക്കാര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയരാജന്‍ എഴുതുന്ന പുസ്തകവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. 

P jayarajan

ലോകത്താകെ ഇസ്ലാമിക തീവ്രവാദം വര്‍ദ്ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം. കണക്കുകള്‍ അടക്കം നിരത്തിയാണ് ജയരാജന്റെ തുറന്ന് പറച്ചില്‍.ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മതരാഷ്ട്രീയ വാദികളാണെന്നും അഭിമുഖത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജൻ പ്രതികരിച്ചിരുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരിലുള്ള നാലു ചെറുപ്പക്കാരെ കുറിച്ചും ജയരാജന്‍ ഓർമ്മപ്പെടുത്തി. 

ജയരാജൻ തയ്യാറാക്കുന്ന പഠന ഗ്രന്ഥത്തിൽ കണ്ണൂരിലെ യുവാക്കളില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടെന്നാണ് വിവരം.  കോളിളക്കം സൃഷ്ടിക്കാൻ സാധ്യതയുള്ള പുസ്തകം ഒക്ടോബറോടെ പുറത്തിറങ്ങും. പുസ്തകത്തിന് വലിയ വിമര്‍ശനുമുണ്ടാകുമെന്നും അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നുമാണ് ന്യൂനപക്ഷ വിഭാഗങ്ങളിൽ ഏറെ സ്വീകാര്യതയുള്ള ഈ സിപിഎം നേതാവ് പറയുന്നത്. പാർട്ടിക്കുള്ളിലും മുന്നണിയിലും ജനാധിപത്യ രീതിയില്‍ വിമര്‍ശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വേണമെന്നും ജയരാജന്‍ വ്യക്തമാക്കുന്നുണ്ട്. 

Also read: ഇനി 60 കോടിയിലേറെ പേര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഇന്‍ഷൂറന്‍സ്, ഓരോ വര്‍ഷവും 5 ലക്ഷം രൂപവരെ ലഭിക്കും, നിങ്ങള്‍ക്കും ചേരാം, ചെയ്യേണ്ടത് ഇത്രമാത്രം

2015 ല്‍ കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നിരുന്നു. പിണറായി വിജയനടക്കമുള്ള നേതാക്കള്‍ അന്ന് അത്  തള്ളുകയായിരുന്നു. ഇതേ പ്രമേയം കൈകാര്യം ചെയ്ത കേരള സ്റ്റോറിയെ സംഘപരിവാര്‍ അജണ്ടയെന്ന് പറഞ്ഞ് സിപിഎം എതിർക്കുകയും ചെയ്തിരുന്നു. വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും വർഗീയത പ്രചരിപ്പിച്ചുവെന്ന സി.പി.എം ആരോപണങ്ങൾ നിലനിൽക്കവെയാണ് പി.ജയരാജൻ്റെ വിമർശനം.

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണങ്ങൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കവെയാണ് മുഖ്യമന്ത്രിയെ പരോക്ഷമായി പിൻതുണച്ച് പി ജയരാജൻ കളത്തിലിറങ്ങിയിരിക്കുന്നത്. ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകാത്തത് ഘടകകക്ഷികളിൽ തന്നെ കടുത്ത എതിർപ്പുണ്ടാക്കിയിട്ടുണ്ട്. 

ഇതിനിടെയാണ് മലബാറിലെ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചു പി.ജയരാജൻ പുസ്തകരചനയിലാണെന്ന് വാർത്ത പുറത്തുവരുന്നത്. പൊളിറ്റിക്കൽ ഇസ്ലാം കേരളത്തിൽ ശക്തിപ്പെടുന്നതിന് കാരണം പോപ്പുലർ ഫ്രണ്ട് ജമാത്തെ ഇസ്ലാമി എന്നീ സംഘടനകളാണെന്നാണ് ജയരാജൻ്റെ കണ്ടെത്തൽ. ആഗോള മത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് (ഐ.എസ്) കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും റിക്രൂട്ട്മെൻ്റ് വഴി യുവാക്കൾ ഒഴുകുന്നുവെന്നും ഇതിൻ്റെ കണക്കുകൾ തൻ്റെ കൈവശമുണ്ടെന്നും ജയരാജൻ പറയുന്നു. 

p jayarajan

മലബാറിലെ മതേതരവാദികളായ മുസ്ലിം സമുദായം ഇടതു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തോട് അനുഭാവം പുലർത്തുന്നവരും ചേർന്നു പോകുന്നവരാണെങ്കിലും പൊളിറ്റിക്കൽ ഇസ്ലാമെന്ന അജൻഡ അവരിൽ കുത്തിയിറക്കാനാണ് മതരാഷ്ട്രവാദികളായ പോപ്പുലർ ഫ്രണ്ടുകാരും ജമാത്തെ ഇസ്ലാമിയും ചെയ്യുന്നതെന്നാണ് ജയരാജൻ്റെ ആരോപണം. ഇടതുപക്ഷത്തിൻ്റെ പതനം മോഹിക്കുന്നവരാണ് ഇവരെന്നും സംഘ് പരിവാറിനെ എതിർക്കുന്ന അതേ ശക്തിയിൽ തന്നെ പൊളിറ്റിക്കൽ ഇസ്ലാമിനെയും എതിർക്കണമെന്നാണ് ഈ വിഷയത്തിൽ മുതിർന്ന സി.പി.എം നേതാവ് കൂടിയായ പി.ജയരാജൻ്റെ നിലപാട്.

വടകരയിൽ ഷാഫി പറമ്പിലിൻ്റെ സ്ഥാനാർത്ഥിത്വത്തെ സെക്യുലർ ഇടത്തിൽ നിന്നും മാറ്റി നിർത്തി വർഗീയ ചേരിതിരിവിന് ആയുധമാക്കിയെന്ന നിരീക്ഷണമാണ് ജയരാജൻ നടത്തുന്നത്. കോൺഗ്രസിൻ്റെ പ്രീണനവും ബി.ജെ.പിയുടെ വർഗീയ പ്രചരണങ്ങളും പൊളിറ്റിക്കൽ ഇസ്ലാമിന് പ്രചോദമേകുന്നുവെന്നാണ് ജയരാജൻ്റെ വിലയിരുത്തൽ. ഇത്തരം കാര്യങ്ങൾ പുസ്തകമായി എഴുതിയാൽ വിവാദങ്ങളും കോളിളക്കങ്ങളും ഉണ്ടാകുമെന്ന് അറിയാമെങ്കിലും നിർഭയം മുൻപോട്ടു പോകുമെന്നും അദ്ദേഹം പറയുന്നു. 

നേരത്തെ എ.ഡി.ജി.പി എം. ആർ അജിത്ത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിനെ തലശേരി മണ്ഡലം എം.എൽ എ യും സ്പീക്കറുമായ എ.എൻ ഷംസീറും മാധ്യമങ്ങളോട് ന്യായികരിച്ചിരുന്നു. ആർ.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എ.ഡി.ജി.പി വ്യക്തിപരമായി കൂടിക്കാഴ്ച്ച നടത്തിയത് തെറ്റില്ലെന്നുമായിരുന്നു ഷംസീറിൻ്റെ വാദമുഖങ്ങൾ. ഇതിനെതിരെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഒരു പ്രദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പി.ജയരാജനും വെടി പൊട്ടിച്ചത്.