റിപ്പോര്‍ട്ടറിന്റെ വാര്‍ത്താ ആക്രമണം തടയേണ്ടേയെന്ന് 24 ന്യൂസ്, ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴിയുമായി ബന്ധപ്പെട്ട് ചാനല്‍ യുദ്ധം

24 news vs reporter
24 news vs reporter

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി വിധി ഉണ്ടായതിന് തൊട്ടുപിന്നാലെ ഡബ്ലുസിസി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത ഉറപ്പവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴിയെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ ഡബ്ലുസിസി പരാതി നല്‍കിയതിന് പിന്നാലെ ചാനലിനെതിരെ 24 ന്യൂസ്. അതിജീവിതകള്‍ക്കെതിരായ റിപ്പോര്‍ട്ടറിന്റെ വാര്‍ത്താ ആക്രമണം തടയേണ്ടേ എന്ന പേരില്‍ 24 ന്യൂസ് ചര്‍ച്ച സംഘടിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനത്തിനുവേണ്ടിയുള്ള രണ്ട് ന്യൂസ് ചാനലുകളുടേയും മത്സരത്തിനിടെയാണ് പേരെടുത്തുപറഞ്ഞ് 24 ന്യൂസിന്റെ വിമര്‍ശനം എന്നത് ശ്രദ്ധേയമാണ്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി വിധി ഉണ്ടായതിന് തൊട്ടുപിന്നാലെ ഡബ്ലുസിസി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത ഉറപ്പവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രമുഖ നടന്മാരുടേയും സംവിധായകരുടേയും പേരെടുത്ത് പറഞ്ഞാണ് നടിമാര്‍ ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയത്. പേരുള്‍പ്പെടെ ഇത് പുറത്തുവരാതെ നടിമാരുടെ സ്വകാര്യത സംരക്ഷിക്കണമെന്നായിരുന്നു ഡബ്ലുസിസിയുടെ ആവശ്യം.

പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നതിനിടെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മൊഴിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടത്. നടിമാരുടേയോ ആരോപണ വിധേയരുടേയോ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് പിന്നാലെ ഡബ്ലുസിസി മുഖ്യമന്ത്രിക്ക് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന കത്തെഴുതി. നടിമാരുടെ സ്വകാര്യത സംരക്ഷിക്കണമെന്നാണ് ആവശ്യം.

മൊഴി നല്‍കിയവരുടെ സ്വകാര്യത പുറത്തുവിടരുതെന്ന നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എന്നാല്‍, അന്വേഷണ സംഘത്തില്‍ നിന്നും ഇത് പുറത്തുപോയെന്നാണ് ഇപ്പോഴത്തെ ആരോപണം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്തയ്‌ക്കെതിരെ 24 ന്യൂസിനൊപ്പം ഏഷ്യാനെറ്റും എത്തിയതോടെ ചാനല്‍ യുദ്ധം കൂടുതല്‍ കടുക്കുമെന്നുറപ്പാണ്.

ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്
താങ്കള്‍ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ  നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങള്‍ താങ്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത്. എന്നാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച്  പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സര്‍ക്കാറും കോടതിയും തീരുമാനിച്ച   ഏറ്റവും സ്വകാര്യമായ മൊഴികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ  എത്തുന്നത് കമ്മറ്റി റിപ്പോര്‍ട്ട് കൈവശമുള്ള  ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി  അതിന് വിധേയരായ  സ്ത്രീ  ജീവിതങ്ങളെ  ദുരിത പൂര്‍ണ്ണവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുകയും  ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തില്‍  താങ്കള്‍  അടിയന്തരമായി  ഇടപെട്ട്  സ്വകാര്യതയെ അവഹേളിക്കുന്ന ആ വാര്‍ത്ത ആക്രമണം തടയണമെന്ന് ഞങ്ങള്‍ ശക്തമായി  ആവശ്യപ്പെടുന്നു.
വിശ്വസ്തതയോടെ
ഡബ്ല്യു.സി.സി.

 

Tags