തൃശൂർ പൂരം കലക്കൽ കേസ് :റവന്യൂമന്ത്രി കെ.രാജന്റെ മൊഴി എടുക്കും

k rajan
k rajan

തൃശൂർ: തൃശൂർ പൂരം കലക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്.

ഉദ്യോഗസ്ഥർ സമയം തേടിയെങ്കിലും ഉദ്യോഗസ്ഥർ സമയം തേടിയെങ്കിലും നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകാമെന്നാണ് മന്ത്രി അറിയിച്ചത്.

നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. മന്ത്രിയുടെ മൊഴിയെടുത്തതിനുശേഷം എം.ആർ അജിത്ത് കുമാറിന്റെ മൊഴിയെടുക്കും.

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ പങ്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഡി.ജി.പി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇനി എം.ആർ. അജിത്കുമാറിന്റെയും മന്ത്രി കെ. രാജന്റെയും മൊഴികൂടിയാണ് എടുക്കാൻ ബാക്കിയുള്ളത്. ഇതിനുശേഷം അന്വേഷണറിപ്പോർട്ട് സമർപ്പിക്കും.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എ.ഡി.ജി.പിയുടെ വീഴ്‌ച സംബന്ധിച്ചുള്ള അന്വേഷണം, പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം, പൊലീസ് ഒഴികെ മറ്റ് വകുപ്പുകളുടെ അന്വേഷണം സംബന്ധിച്ച് അന്നത്തെ ഇന്റലിജൻസ് എ.ഡി.ജി.പിയായിരുന്ന മനോജ് എബ്രഹാമിന്റെ അന്വേഷണം. മനോജ് എബ്രഹാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. മറ്റ് രണ്ട് അന്വേഷണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

നേരത്തേ തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കുകയായിരുന്നു.

Tags