മീററ്റ് കൊലക്കേസ് ; ജയിലിൽ ഭക്ഷണം വേണ്ട, ലഹരി വസ്തുക്കൾ മതിയെന്ന് പ്രതികൾ


ന്യൂഡൽഹി : മീററ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുസ്കാൻ റസ്തോഗിക്കും ഷാഹിലിനും ജയിലിൽ ഭക്ഷണം വേണ്ട പകരം ലഹരി വസ്തുക്കൾ വേണമെന്നാണ് ഇരുവരുടേയും ആവശ്യം. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരഭിനെ കാമുകൻ ഷാഹിലുമൊത്ത് കൊലപ്പെടുത്തിയ കേസിലാണ് മുസ്കാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലുള്ളത്.
എന്നാൽ, നിലവിൽ ജയിലിലുള്ള രണ്ട് പ്രതികളും ഭക്ഷണം കഴിക്കാൻ തയാറാവുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പകരം ഇരുവരും ലഹരി വസ്തുക്കളാണ് ആവശ്യപ്പെടുന്നത്. മോർഫിൻ ഇഞ്ചക്ഷൻ വേണമെന്നാണ് കേസിലെ പ്രതിയായ മുസ്കാന്റെ ആവശ്യം. ഷാഹിലിന് കഞ്ചാവ് മതി. ലഹരിക്ക് അടിമകളായതിനാൽ ഇരുവരും കഴിയുന്ന സെല്ലുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജയിലധികൃതർ അറിയിച്ചു.
ഭർത്താവിന് കൊന്നതിന് പിന്നാലെ മീററ്റിലെ യുവതി പോയത് കാമുകനൊപ്പം അവധിയാഘോഷിക്കാൻ കസോളിലേക്ക്. മണാലിയിലും കസോളിലും യുവതിയും കാമുകനും അവധിയാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.മാര്‍ച്ച് നാലിനാണ് മുസ്കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല്ലുന്നത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
