പിതൃസഹോദരനെ കത്തിക്കുത്തില്‍ പരുക്കേല്‍പ്പിച്ചശേഷം ഒളിവില്‍പ്പോയ പ്രതിയെ 33 കൊല്ലത്തിന് ശേഷം പിടികൂടി


പിതൃസഹോദരനായ വിജയനെയാണ് കുത്തിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണമാല മോഷ്ടിച്ചത്
കോട്ടയം : മുണ്ടക്കയം ഈസ്റ്റിൽ പിതൃസഹോദരനെ കത്തിക്കുത്തില്‍ പരുക്കേല്‍പ്പിച്ചശേഷം ഒളിവില്‍പ്പോയ പ്രതിയെ 33 കൊല്ലത്തിന് ശേഷം പിടികൂടി. പിതൃസഹോദരനെ കത്തിക്കുത്തില്‍ പരുക്കേല്‍പ്പിച്ചശേഷം ഒളിവില്‍പ്പോയ കോരൂത്തോട് മൂഴിക്കല്‍ കൊച്ചുവീട്ടില്‍ സുനില്‍കുമാറിനെ(52)യാണ് മൂന്നാറില്‍ നിന്ന് പെരുവന്താനം പോലീസ് പിടികൂടിയത്. 1992 ലായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ സുനില്‍കുമാറിന് 18 വയസ്സായിരുന്നു പ്രായം.
പിതൃസഹോദരനായ വിജയനെയാണ് കുത്തിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണമാല മോഷ്ടിച്ചത്. ശേഷം തമിഴ്‌നാട്ടിലേക്ക് നാടുവിട്ടു. നാലുവര്‍ഷം ചെന്നൈയില്‍ താമസിച്ചശേഷം മൂന്നാറിലെത്തി. പേരും മതവും മാറി തമിഴ്‌നാട് സ്വദേശിയെ വിവാഹംചെയ്തു. പിടികിട്ടാപ്പുള്ളികളുടെ കേസുകള്‍ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍, മൂന്നുവര്‍ഷം മുന്‍പ് സുനില്‍കുമാര്‍ നാട്ടിലുള്ള സഹോദരന്റെ വീട്ടില്‍ വന്നിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, മൂന്നാറില്‍നിന്ന് സി ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുനിൽ കുമാറിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
