അഫ്ഗാനിസ്ഥാനില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് പിന്‍വലിക്കണം; യുണിസെഫ്

afghanistan
afghanistan

ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അഫ്ഗാനിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യുണിസെഫിന്റെ അഭ്യര്‍ത്ഥന.

അഫ്ഗാനിസ്ഥാനില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുണിസെഫ്. ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അഫ്ഗാനിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യുണിസെഫിന്റെ അഭ്യര്‍ത്ഥന.

2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ഭാവി രക്ഷിക്കുന്നതിനായി വിദ്യാഭ്യാസത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടത്.

ആറാം ക്ലാസിനു ശേഷം പെണ്‍കുട്ടികള്‍ പഠിക്കേണ്ട എന്ന തീരുമാനത്തില്‍ തുടരുന്നത് 4,00,000 പെണ്‍കുട്ടികള്‍ക്ക് കൂടി വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തിയെന്നും, ഇതോടെ ആകെ സംഖ്യ 2.2 ദശലക്ഷമായെന്നും യുണിസെഫ് പറഞ്ഞു. സ്ത്രീകളുടെ സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം നിരോധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്. എന്നാല്‍ താലിബാന്‍ ഈ വിലക്കിനെ ന്യായീകരിക്കുന്നത് അത് ശരിയത്തിന്റെയോ ഇസ്ലാമിക നിയമത്തിന്റെയോ വ്യാഖ്യാനത്തിന് അനുസൃതമല്ല എന്ന രീതിയിലാണ്. 

മൂന്ന് വര്‍ഷത്തിലേറെയായി, അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പ്രസ്താവനയിലൂടെ പറഞ്ഞു. എല്ലാ പെണ്‍കുട്ടികളെയും സ്‌കൂളിലേക്ക് മടങ്ങാന്‍ അനുവദിക്കണം. മിടുക്കരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് തുടരുകയാണെങ്കില്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ തലമുറകളോളം നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Tags

News Hub