റബര്‍ വില വീണ്ടും 200 കടന്നു ; പ്രതീക്ഷയിൽ കണ്ണൂരിലെ മലയോര കർഷകർ

rubber
rubber

ഇരിട്ടി : റബർ വില വീണ്ടും 200 രൂപ  കടന്നതിന്‍റെ ആശ്വാസത്തിൽ ജില്ലയിലെ റബർ കർഷകർ. മലയോര മേഖലയിലെ ശക്തമായ വേനല്‍ മഴയും കൂടി അനുകൂലമായതോടെ നിർത്തിവെച്ച തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

വിപണിയില്‍ റബർ ആർ.എസ്.എസ്-നാലിന് കിലോക്ക് 202 രൂപയും കടന്ന് മുന്നേറിയിരിക്കുകയാണ്. വരും ദിവസങ്ങളിലും വേനൽ മഴ കിട്ടുകയും ടാപ്പിങ് സജീവമാവുകയും ചെയ്‌താല്‍ സ്ഥിതി മാറും. വില ഉയർന്നിട്ടും ഉൽപാദനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണിപ്പോള്‍.

ഇല കൊഴിയുകയും വേനല്‍ ശക്തമാകുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നിർത്തിവെച്ചിരുന്നു.മലയോര മേഖലയില്‍ ഒന്നിടവിട്ട് വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ കർഷകരില്‍പലരും ടാപ്പിങ് പുനരാരംഭിക്കാനുള്ള ആലോചനയിലാണ്.വില 200 കടന്നതിനാല്‍, കൂടുതല്‍ കർഷകർ ടാപ്പിങ് പുനരാരംഭിക്കുമെന്ന് റബ്ബർ കർഷകനായ ചെമ്പേരിയിലെ പ്ളാത്തോട്ടത്തിൽ ജോസഫ് പറഞ്ഞു.

റബറിന്റെ മഴക്കാല സംരക്ഷണത്തിനുള്ള സാമഗ്രികളുടെ വില്‍പ്പനക്കുവേണ്ടി വില ഉയർത്തുന്നതാണെന്ന ആക്ഷേപവും കർഷകർ ഉന്നയിക്കുന്നുണ്ട്.  ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റബർ സൂക്ഷിച്ചുവെച്ചിരുന്ന കർഷകർ മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും റബർ വില്‍ക്കുന്നത് ഒട്ടുപാല്‍ വിലയും ഇത്തവണ താഴാതെ നിലനില്‍ക്കുകയാണ്. ഏഴു മാസം മുൻപാണ് റബർ വില 255 രൂപയെന്ന റെക്കോർഡിലെത്തിയത്.

rubber

2011 ഏപ്രില്‍ അഞ്ചിലെ 243 രൂപയായിരുന്നു അതുവരെയുള്ള റെക്കോർഡ് വില. ഈ റെക്കോർഡ് തകർത്തത് കഴിഞ്ഞ ആഗസ്റ്റ് ഒൻപതിനാണ് 255 രൂപയിലെത്തിയത്. ആഴ്ചകളായി കിലോക്ക് 190-192 എന്ന നിലയിലായിരുന്ന വില രണ്ടാഴ്ച മുൻപാണ് വീണ്ടും മുകളിലേക്ക് ചലിച്ചുതുടങ്ങിയത്. കഴിഞ്ഞയാഴ്ച്ചയുടെ അവസാന ദിവസങ്ങളിൽ വിപണിയില്‍ 202 രൂപക്കായിരുന്നു കച്ചവടം.

rubber sheet

ചിലയിടങ്ങളില്‍ 200 രൂപക്കും വ്യാപാരികള്‍ റബർ വാങ്ങി. റബർ ബോർഡും കഴിഞ്ഞ ദിവസം ആർ.എസ്.എസ് നാല് ഗ്രേഡിന് 202 രൂപയാണ് പ്രഖ്യാപിച്ചത്. റബ്ബർ വിലകുറഞ്ഞത് പലരെയും കൃഷിയിൽ നിന്നുതന്നെ അകറ്റിയിരുന്നു. എന്നാൽ ഇപ്പോൾ മാന്യമായ വില ലഭിക്കാൻ തുടങ്ങിയത് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കർഷകരെ റബ്ബർ കൃഷിയിലേക്ക് സജീവമാകാൻ പ്രേരിപ്പിക്കുന്നുണ്ട്.

Tags