ഫുള്‍ എ പ്ലസ് കിട്ടാന്‍ സ്‌കൂളുകളുടെ കള്ളക്കളിയോ?, കുട്ടികളെ ഉത്തരമെഴുതാന്‍ സഹായിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം, വാട്‌സ്ആപ് വോയ്‌സ് മെസേജ് ചോര്‍ന്നു

sslc exam
sslc exam

കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ സ്‌കൂളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തി.

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി സ്‌കൂളിന്റെ അഭിമാനമുയര്‍ത്താന്‍ ക്രമക്കേട് നടക്കുന്നതായി പരാതി. കുട്ടികളെ സഹായിക്കാന്‍ പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകര്‍ സ്‌കൂളിലെത്തണമെന്ന വാട്‌സആപ് മെസേജ് ചോര്‍ന്നതോടെയാണ് ക്രമിക്കേട് പുറത്തായത്.

കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ സ്‌കൂളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തി. ക്രമക്കേട് നടന്നതില്‍ അന്വേഷം ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഡിഡിഇ പൊലീസ് ഇന്റലിജന്‍സ് പരിശോധനയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഓഡിയോ സന്ദേശം,

മാഷ് കടും പിടുത്തക്കാരനാണ്. എച്ച് എം പറഞ്ഞതിന് ശേഷമാണ് കുട്ടികളെ വിട്ടത്. ഇങ്ങനെയുളള ഒരുപാട് കണ്‍ഫ്യൂഷനുകള്‍ക്കിടയില്‍ നമുക്ക് മറ്റുളള കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകര്‍ പരീക്ഷാ ദിവസം സ്‌കൂളിലെത്തണമെന്ന് പല പ്രാവശ്യം പറഞ്ഞതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു പക്ഷേ ഇന്ന് എല്ലാവരും കൂടി ലീവെടുത്തുകളഞ്ഞു. ഒരാള്‍ പോലും വന്നില്ല. അവസാനം സോഷ്യല്‍ പരീക്ഷയ്ക്ക് നമുക്ക് എങ്ങനെയെങ്കിലും സഹായിക്കാന്‍ സാധ്യതയുളള കുട്ടികള്‍ക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാന്‍ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ വേണ്ടെ. അവസാനം എച്ച് എം സാലിയെ വിളിച്ചു വരുത്തി. സാലി വന്നപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ വേറെ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇങ്ങനെ ആണെങ്കില്‍ കാര്യങ്ങള്‍ നേരാംവണ്ണം പോകില്ല. ഒരുപാട് കാര്യങ്ങള്‍ പല രീതിക്ക് ചെയ്യുന്നതിനിടയ്ക്ക് ആളുകള്‍ കൂടി വന്നില്ലെങ്ങില്‍ പ്രയാസമാണ്. അതുകൊണ്ട് അധ്യാപകര്‍ ഇതൊക്കെ മനസിലാക്കിയാല്‍ നല്ലത്.

 

Tags

News Hub