'എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടെ?'ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ ഫോണിലെ ഭീഷണിയെന്ന് പൊലീസ്

ettumanoor
ettumanoor

ഭര്‍തൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.

ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണം നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതിയില്‍. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ച് സമ്മര്‍ദത്തിലാക്കി. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോണ്‍ വിളിയെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഭര്‍തൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ചത് രാത്രി പത്തരയ്ക്കാണ്. വാട്‌സ് ആപ്പില്‍ വിളിച്ച് നോബി ഭീഷണിപ്പെടുത്തി

'നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാന്‍ നാട്ടിലേക്ക് വരണമെങ്കില്‍ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ' എന്നാണ് നോബി ചോദിച്ചത്. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു.

നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ട്രെയിന് മുന്നില്‍ ചാടിയാണ്  ഷൈനിയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയത്. 

ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. 

Tags

News Hub