മദ്യലഹരിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍പ്പോയ മലയാളി പിടിയില്‍

dead
dead

ഇക്കഴിഞ്ഞ മാര്‍ച്ച് 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

മദ്യലഹരിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍പ്പോയ മലയാളി പിടിയില്‍. ദിണ്ടിക്കല്‍ സ്വദേശിയായ ആര്‍. അറുമുഖത്തെ ബിയര്‍ക്കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആലുവ മുപ്പത്തടം സ്വദേശി ജെ. ഷിയാസിനെ സുന്ദരാപുരം പോലീസ് കേരളത്തില്‍നിന്നും പിടികൂടിയത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെട്ടിപ്പാളയം റോഡ് നബിനഗറില്‍ കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും ഒരുമുറിയിലായിരുന്നു താമസം. സംഭവ ദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം അറുമുഖന്‍ ഉറങ്ങാന്‍ പോയി. എന്നാല്‍, ഷിയാസ് ഉയര്‍ന്നശബ്ദത്തില്‍ പാട്ടുകേട്ടുകൊണ്ടിരുന്നു. ശബ്ദംകുറയ്ക്കാന്‍ അറുമുഖന്‍ പറഞ്ഞെങ്കിലും ഷിയാസ് അത് അനുസരിച്ചില്ല.

തുടര്‍ന്ന്, അറുമുഖന്‍ വന്ന് പാട്ട് നിര്‍ത്തുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഷിയാസ് മുറിയിലുണ്ടായിരുന്ന ബിയര്‍ക്കുപ്പികൊണ്ട് അറുമുഖത്തിന്റെ തലയ്ക്കടിച്ചു. തുടര്‍ന്ന് അറുമുഖത്തെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സംഭവങ്ങള്‍ നടക്കുന്നതിനിടെ ഷിയാസ് കടന്നു കളയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളത്തുനിന്നും ഇയാളെ പിടികൂടുകയായിരുന്നു.

Tags

News Hub