രാജസേനനും ഭീമന്‍ രഘുവിനും പിന്നാലെ മേജര്‍ രവിയും? ബിജെപിക്കാരനായാല്‍ സിനിമയില്‍ അവസരമില്ല

actor bheeman raghu to quits bjp
actor bheeman raghu to quits bjp

കൊച്ചി: തെരഞ്ഞെടുപ്പുകാലത്ത് ബിജെപി പ്രചരണത്തിനായി എത്തിക്കുന്ന സിനിമാക്കാരെല്ലാം കൊഴിഞ്ഞുപോവുകയാണ്. സംവിധായകന്‍ രാജസേനന് പിന്നാലെ ഭീമന്‍ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തെ ബിജെപിക്കുവേണ്ടി രംഗത്തിറങ്ങിയ മേജര്‍ രവി അടക്കമുള്ളവര്‍ പാര്‍ട്ടിയിലെ അവഗണനയ്‌ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കൊഴിഞ്ഞുപോക്ക്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി മത്സരിച്ചയാളാണ് ഭീമന്‍ രഘു. അടുത്തകാലത്തായി താരം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ കാണുമെന്നും ഭീമന്‍ രഘു അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ നിന്നും അവഗണന നേരിടുന്നു എന്നാണ് രഘുവും പറയുന്നത്. മോശം അനുഭവങ്ങള്‍ ഏറെ ഉണ്ടായി. ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാനായില്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച് ബിജെപിയില്‍ എത്തിയെങ്കിലും അവിടെ തനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായതെന്ന് രഘു വ്യക്തമാക്കുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ആളാണ് രാജസേനനും. എന്നാല്‍, പാര്‍ട്ടിയില്‍ അവഗണന നേരിടുകയാണെന്നാണ് അദ്ദേഹത്തിന്റേയും പരാതി. സിപിഎമ്മിലാണ് കലാകാരന്മാര്‍ക്ക് പരിഗണന നല്‍കുന്നതെന്നും ബിജെപിയില്‍ അത് ഇല്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗം കൂടിയായിരുന്ന രാജസേനന്‍ പറയുകയുണ്ടായി.

നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് നേരത്തെ മേജര്‍ രവിയും വാര്‍ത്തകളില്‍ ഇടംനേടിയത്. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്ക് എന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കെന്നും മേജര്‍ രവി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തായിരുന്നു മേജര്‍ രവി ബിജെപിക്കെതിരെ എത്തിയിരുന്നത്.

തൊട്ടുകൂടാപാര്‍ട്ടി എന്ന ലേബല്‍ മായ്ക്കാനായാണ് നേരത്തെ ബിജെപി സെലിബ്രിറ്റികളെ സംസ്ഥാനത്ത് വ്യാപകമായി പ്രചരണത്തിന് എത്തിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കാലത്തുമാത്രം ഇവരെ രംഗത്തിറക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതിയെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇതുതന്നെയാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമാകുന്നതും.

സെലിബ്രിറ്റികള്‍ സുരേഷ് ഗോപിക്കല്ലാതെ മറ്റൊര്‍ക്കും ബിജെപി കാര്യമായ അവസരമോ പരിഗണനയോ നല്‍കിയിട്ടില്ല. നടന്‍ കൃഷ്ണകുമാര്‍ ആണ് ബിജെപി നേതൃനിരയിലെത്തിയ മറ്റൊരു താരം. സുരേഷ് ഗോപിയെപ്പോലെ ഉന്നത സ്ഥാനങ്ങള്‍ നല്‍കിയില്ലെങ്കിലും ബിജെപിയില്‍ ഉറച്ചുനില്‍ക്കാന്‍ കൃഷ്ണ കുമാറിന് ഇതുവരെ സാധിച്ചിട്ടുണ്ട്.

ബിജെപിയില്‍ സെലിബ്രിറ്റികളുടെ കൊഴിഞ്ഞുപോക്ക് തുടരവെ അടുത്തത് മേജര്‍ രവി ആയിരിക്കും സിപിഎമ്മിലെത്തുക എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രവചനം. നേരത്തെ തന്നെ ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലുള്ള മേജര്‍ രവി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിക്കുവേണ്ടി പ്രചരണത്തിനിറങ്ങിയാല്‍ അത്ഭുതപ്പെടേണ്ട.

ബിജെപിക്കാരനായാല്‍ സിനിമയില്‍ അവസരം കുറയുന്നെന്നും പല സുഹൃത്തുക്കളും അകന്നുപോകുന്നെന്നും ചിലര്‍ പറയുന്നുണ്ട്. മറ്റുള്ളവരില്‍ നിന്നുള്ള അകല്‍ച്ചയ്‌ക്കൊപ്പം പാര്‍ട്ടിയിലും കാര്യമായ സ്ഥാനങ്ങളോ അംഗീകാരമോ ലഭിക്കാതിരുന്നാല്‍ ബിജെപി വിടുകയല്ലാതെ മറ്റു മാര്‍ഗമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖര്‍ പാര്‍ട്ടി വിടുന്നത് ബിജെപിക്ക് ക്ഷീണമാണ്.

 

Tags

News Hub