“സഹോദരങ്ങൾ തമ്മിലുള്ള ശാരീരികബന്ധം”; ചർച്ചയായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’


സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ദൃശ്യമാദ്ധ്യമമാണ് സിനിമ. സിനിമകളുടെ പ്രമേയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരുമുണ്ട് അല്ലാത്തവരുമുണ്ട്. അഭിപ്രായങ്ങൾ പറയാനും വിമർശിക്കാനുമൊക്കെയുള്ള പ്ലാറ്റ്ഫോമെന്ന നിലയിൽ സോഷ്യൽമീഡിയയിൽ ധാരാളം പോസ്റ്റുകളും കാണാം. അത്തരത്തിൽ ഇപ്പാേൾ ചർച്ചയാകുന്ന സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ.
നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തെ കുറിച്ചാണ് സോഷ്യൽമീഡിയ സംസാരിക്കുന്നത്. സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചും ലൈംഗികബന്ധത്തെയും കുറിച്ചൂം ചിത്രം പറയുന്നുണ്ട്. പൊതുവെ സമൂഹത്തിന് അതൃപ്തി തോന്നുന്നൊരു വിഷയം. സഹോദരന്മാരുടെ മക്കൾ, സഹോദരങ്ങൾ. നിഖിൽ, ആതിര എന്നീ കഥാപാത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴിവയ്‌ക്കുന്നത്. വിദേശത്ത് നിന്ന് അച്ഛനൊപ്പം സ്വന്തം നാട്ടിലെത്തിയ നിഖിലും ഇളയച്ഛനെയും കുടുംബത്തെയും ആദ്യമായി കാണുന്ന ആതിരയും. ആദ്യമായി കാണുന്ന രണ്ട് വ്യക്തികൾ. ചുരുങ്ങിയ സമയം കൊണ്ട് ഇവർ ഒരുപാട് അടുക്കുകയും പ്രണയത്തിലാകുകയും ചെയ്യുന്നു.
സഹോദരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധത്തെ ചിത്രം പിന്തുണക്കുന്നുവെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ആശയം ചിത്രത്തിൽ കൊണ്ടുവന്നതിന് സംവിധായകനെതിരെയും വിമർശനങ്ങളും ഉയരുന്നുണ്ട്. തെറ്റായ ആശയമാണ് നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമ പ്രേക്ഷകർക്ക് നൽകുന്നതെന്നാണ് വിമർശനം.

അതേസമയം, സഹോദരങ്ങളുടെ മക്കൾ സഹോദരങ്ങൾ മാത്രമാകണമെന്ന് എന്താണ് നിർബന്ധമെന്നാണ് ഒരു വിഭാഗം ആളുകളുടെ ചോദ്യം. സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിൽ വിവാഹിതരാകുന്ന സമ്പ്രദായം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതുപോലെ തന്നെയല്ലേ, സഹോദരന്മാരുടെ മക്കളെന്നും ചോദ്യം ഉയരുന്നു. ആദ്യമായി കാണുന്നവർ, ഒരിക്കൽ പോലും സംസാരിക്കുകയോ അറിയുകയോ ചെയ്യാത്തവർ. അവർ തമ്മിൽ പെട്ടെന്ന് പ്രണയത്തിലാവുന്നതിലും ലൈംഗികബന്ധത്തിലേർപ്പെടുന്നതിലും തെറ്റില്ലെന്നാണ് മറ്റൊരു വിഭാഗം ആളുകളുടെ അഭിപ്രായം.
സിനിമക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ നടി ഗാർഗി അനന്തൻ പ്രതികരിച്ചിരുന്നു. കസിൻസ് തമ്മിൽ പ്രണയത്തിലാകുന്ന ഒരുപാട് സംഭവങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും യാതൊരു പരിചയവുമില്ലാത്തവർ പ്രണയത്തിലാകുന്നത് പോലെയാണ് നിഖിലും ആതിരയും അടുത്തതെന്നും ഗാർഗി പറഞ്ഞു.