കൈതപ്രം സോമയാഗം : യജമാനനും പത്നിയും ഇല്ലത്തേക്ക് മടങ്ങി, യാഗശാല അഗ്നിയിലമർന്നു (വീഡിയോ)

KAITHAPRAM SOMAYAGAM 2023
KAITHAPRAM SOMAYAGAM 2023

കണ്ണൂർ : ദേവഭൂമിയായ കൈതപ്രത്ത് ആറ് ദിവസമായി രാപ്പകൽ ഭേദമില്ലാതെ നടന്നു വന്ന യാഗ - ഹോമാദികൾക്കു ശേഷം സോമയാജിപ്പാട് എന്ന സ്ഥാനപ്പേര്  സ്വീകരിച്ച യജമാനനും പത്നിയും യജ്ഞ ഭൂമിയിൽ നിന്ന് ത്രേതാഗ്നിയും വഹിച്ച് ഇല്ലത്തേക്ക് മടങ്ങി. ഉത്തരമലബാറിൽ   നൂറ്റാണ്ടിനു ശേഷം ഡോക്ടർ കൊമ്പകുളം വിഷ്ണു അഗ്നിഹോത്രിയും ഭാര്യ ഡോക്ടർ ഉഷയുമാണ് സോമയാജിപ്പാട് എന്ന സ്ഥാനം അലങ്കരിച്ചത് .

somayagam-at-kannur-kaithapram-village

soma yagam

വ്യാഴാഴ്ച പുലർച്ചെ രണ്ട് മുതൽ അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചവരെ ഇടതടവില്ലാതെ നടന്ന യാഗ ക്രിയകൾക്ക് ശേഷം ഹോമകുണ്ഡത്തിൽ ദേവന്മാർക്കും ദേവഗണങ്ങൾക്കും സോമരസം ഹോമിച്ചു കൊണ്ടുള്ള സോമാഹൂതിയോടെ മഹാഹോമം നടന്നു. സോമയാഗത്തിന്റെ അവസാനം മുഖ്യാചാര്യൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് യജമാനനെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് ചൊല്ലി വിളിച്ചു.

somayagam

തുടർന്ന് ഉദയനീയേഷ്ടി , മൈത്രാവരുണേഷ്ട്ടി എന്നിവയ്ക്കു ശേഷം സക്തു ഹോമം നടന്നു. ശേഷം ആറുദിവസമായി കുളി പോലും ഉപേക്ഷിച്ച് തീവ്രവ്രതത്തിൽ കഴിഞ്ഞ യജമാനനും ഒപ്പം ഋത്വിക്കുകളും പരികർമ്മികളും വൈദികരും വാസുദേവപുരം ക്ഷേത്രക്കുളത്തിൽ അവ ഭര്ത്ത സ്നാനം നടത്തി. തിരിച്ച് യാഗശാലയിൽ എത്തിയ യജമാനൻ യാഗകർമാദികളിൽ സംഭവിച്ച ലോപങ്ങൾക്കുള്ള പ്രായശ്ചിത്തമായി കർമ്മങ്ങൾ നടത്തി. 3 ഹോമകുണ്ഡങ്ങളിൽ നിന്നുള്ള അഗ്നിയെ മൂന്ന് മൺകലത്തിലേക്ക് ആവാഹിച്ചെടുത്ത് ത്രേതാഗ്നിയുമായി  യജമാനനും പത്നിയും ഭൂസ്പര്ശത്തോടെ കൊമ്പങ്കുളത്തില്ലത്തേക്ക് മടങ്ങി.തുടർന്നാണ് അന്തരീക്ഷമാകെ മുഴങ്ങുന്ന നാമജപ ഘോഷത്തോടെ യാഗശാല അഗ്നിക്കായി സമർപ്പിച്ചത്. യാഗ സംഭാരങ്ങളും യജ്ഞ സാമഗ്രികളും പ്രകൃതിയിൽ ലയിപ്പിച്ചു.

KAITHAPRAM SOMAYAGAM 2023

കൈതപ്രം കൊമ്പങ്കുളത്തില്ലത്തെ നാലുകെട്ടിൽ മൂന്ന് ഹോമകുണ്ഡങ്ങളിലായി യജ്ഞ ഭൂമിയിലെ ത്രേതാഗ്നി യജമാന ദമ്പതിമാർ ഇനി വ്രതശുദ്ധിയോടെ ആജീവനാന്തം കാത്തുസൂക്ഷിക്കണം .ഭാഗവതാചാര്യൻ കൊമ്പംകുളം ഈശ്വരൻ നമ്പൂതിരിയുടെ മകനായ ഡോക്ടർ വിഷ്ണു സോമയാജിപ്പാട് വേദപണ്ഡിതനും ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശികേന്ദ്രം ഡയറക്ടറുമാണ്.ഭാര്യ ഡോക്ടർ ഉഷ കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിൽ അധ്യാപികയാണ് .