വയനാട്ടിലെ ലഹരിക്കേസ് പ്രതികളുടെ സ്വത്ത് കണ്ടെത്താനൊരുങ്ങി പൊലീസ്


ഒന്നേകാൽ കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിലായ സംഭവത്തെ തുടർന്നാണ് സ്വത്ത് കണ്ടുകെട്ടുന്നതിലുള്ള പൊലീസിന്റെ നീക്കം
വയനാട് : മുത്തങ്ങയിൽ ലഹരിക്കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താനൊരുങ്ങി പൊലീസ്. ഒന്നേകാൽ കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിലായ സംഭവത്തെ തുടർന്നാണ് സ്വത്ത് കണ്ടുകെട്ടുന്നതിലുള്ള പൊലീസിന്റെ നീക്കം.
ഒന്നാം പ്രതി കൈതപ്പൊയിൽ പുതുപ്പാടി സ്വദേശി ഷംനാദിന്റെ (44) കാർ കണ്ടുകെട്ടുന്നതിനായി വയനാട് പോലീസിന്റെ റിപ്പോർട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി അംഗീകരിച്ച് ഉത്തരവിറക്കി. ഇതുപ്രകാരം കാർ കണ്ടുകെട്ടുകയായിരുന്നു.
രണ്ടാംപ്രതി കോഴിക്കോട് ഈങ്ങാപ്പുഴ ആലിപറമ്പിൽ വീട്ടിൽ എ.എസ്. അഷ്‌കറി (28)ന്റെ കാർ, ബൈക്ക് എന്നിവയും കണ്ടുകെട്ടുന്നതിനായുള്ള റിപ്പോർട്ട് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ഹിയറിങ് നടക്കും.
2024 ഓഗസ്റ്റ് ആറിനാണ് 1.198 കിലോഗ്രാം എംഡിഎംഎയുമായി ഷംനാദിനെയും അഷ്‌കറിനെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് എംഡിഎംഎ വാങ്ങി ലോറിയുടെ ഡ്രൈവർ കാബിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടത്ത് സംഘാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമമുണ്ട്.
