ശബരിമല വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റ് പ്രായോഗികമല്ലെന്ന് ഡി.ജി.സി.എ
ന്യൂഡല്‍ഹി : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റില്‍ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) കണ്ടെത്തല്‍.ചട്ടം അനുസരിച്ചുള്ള റണ്‍വേ തയാറാക്കാന്‍ സ്ഥലത്തിന് വീതിയും നീളവുമില്ല. മംഗാലാപുരത്തിനും കോഴിക്കോടിനും സാമന സാഹചര്യമാണിവിടെയെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഡി.ജി.സി.എ സമര്‍പ്പിച്ച മൂന്ന് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല വിമാനത്താവളം സംബന്ധിച്ച് കേരളം സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.സി.എയോട് വ്യോമയാന മന്ത്രാലയം അഭിപ്രായം തേടിയിരുന്നു. അമേരിക്കന്‍ കമ്ബനിയായി ലൂയി ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സിയേയാണ് കേരള സര്‍ക്കാറിന് വേണ്ടി വിമാനത്താവളത്തിന്റെ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയത്. എന്നാല്‍, കേരളം വ്യോമയാന മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അതു തയാറാക്കിയവര്‍ ഒപ്പു വെച്ചിട്ടില്ലാത്തതിനാല്‍ അതു വിശ്വസനീയമല്ലെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.
നിര്‍ദിഷ്ട സ്ഥലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 110 കിലോമീറ്റര്‍ മാത്രവും അകലത്തിലാണ്. നിലവിലെ ചട്ട പ്രകാരം ഒരു വിമാനത്താവളത്തില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരപരിധിയില്‍ മറ്റൊരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പാടില്ല. ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കിയാല്‍ തന്നെ നിലവില്‍ കണ്ടെത്തിയ സ്ഥലം റണ്‍വേ തയാറാക്കാന്‍ വേണ്ടത്ര നീളവും വീതിയുമില്ല.
മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേതിനു സമാനമായ അപകട സാധ്യതകള്‍ ഉള്ള റണ്‍വേ ആയിരിക്കും ഇവിടെയുണ്ടാവുക. കാറ്റിന്റെ ഗതി പരിശോധിക്കുമ്ബോഴും വിമാനത്താളത്തിന് ഒട്ടും അനുയോജ്യമല്ല. പരിസര പ്രദേശത്തുള്ള രണ്ടു ഗ്രാമങ്ങളെ വിമാനത്താവളത്തിന്റെ നിര്‍മാണം പ്രതികൂലമായി ബാധിക്കുമെന്നും ഡി.ജ.സി.എ കേന്ദ്രത്തെ അറിയിച്ചു. വിമാനത്താവളം സംബന്ധിച്ച് കേരളം മുന്നോട്ടു വെച്ച എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് തങ്ങളുടെ തീരുമാനം പ്രത്യേകം അറിയിക്കുന്നതെന്ന് ഡി.ജി.സി.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.