കെ. സുരേന്ദ്രനൊപ്പമുള്ള ഫോട്ടോ കാണിച്ച്‌ 17 ലക്ഷം തട്ടി : പി.എസ്.പി നേതാവ് അറസ്റ്റില്‍

google news
കെ. സുരേന്ദ്രനൊപ്പമുള്ള ഫോട്ടോ കാണിച്ച്‌ 17 ലക്ഷം തട്ടി : പി.എസ്.പി നേതാവ് അറസ്റ്റില്‍

കായംകുളം: എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി വാഗ്ദാനം നല്‍കി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കുമൊപ്പമുള്ള തെരഞ്ഞെടുപ്പ് കാലത്തെ ഫോട്ടോ കാണിച്ച്‌ 17 ലക്ഷം രൂപ തട്ടിയയാളെ പൊലിസ് അറസ്റ്റുചെയ്തു.

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി) സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ വെസ്റ്റ് കുതിരപ്പന്തി കണിയാന്‍പറമ്പ് സായികൃപയില്‍ പൊന്നപ്പനാണ് (76) അറസ്റ്റിലായത്. എന്‍.ഡി.എ ഘടകകക്ഷി ആയിരുന്നു പി.എസ്.പി.

കുറത്തികാട്, ആലപ്പുഴ, തിരുവല്ല ഭാഗങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും മറ്റും പങ്കെടുത്ത യോഗങ്ങളില്‍ പൊന്നപ്പനും പങ്കെടുത്തിരുന്നു.

ആള്‍ക്കാരെ വിശ്വസിപ്പിക്കാന്‍ ഈ ചിത്രങ്ങളും കാണിച്ചു. ജോലി വാഗ്ദാനം നല്‍കി കായംകുളം മേനാമ്പള്ളി സ്വദേശിയായ യുവാവില്‍ നിന്ന് 17 ലക്ഷം രൂപയാണ് തട്ടിയത്.യുവാവിന്റെ വീട്ടിലെത്തിയ കൃഷ്ണപുരം സ്വദേശിനിയാണ് പൊന്നപ്പനെ പരിചയപ്പെടുത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ഉടന്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

വീട്ടുകാര്‍ 14 ലക്ഷം ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുത്തു. മൂന്നുലക്ഷം പൊന്നപ്പന് നല്‍കാനായി കൃഷ്ണപുരം സ്വദേശിനിയുടെ കൈവശം കൊടുത്തുവിട്ടു. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതായതോടെ യുവാവിന്റെ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊന്നപ്പനെ അറസ്റ്റുചെയ്തത്.

The post കെ. സുരേന്ദ്രനൊപ്പമുള്ള ഫോട്ടോ കാണിച്ച്‌ 17 ലക്ഷം തട്ടി : പി.എസ്.പി നേതാവ് അറസ്റ്റില്‍ first appeared on Keralaonlinenews.