കാസർഗോഡിനായി ഓക്സിജൻ സിലിണ്ടർ ചലഞ്ച് ; സഹായം തേടിയ കളക്ടറുടെ പോസ്റ്റിനു താഴെ പ്രതിഷേധ പ്രവാഹം
കാസര്‍കോട് ജില്ലയില്‍ ഓക്സിജൻ ക്ഷാമം. ഓക്സിജൻ ആവശ്യമായ രോഗികളെ പല സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല.നിലവിൽ ജില്ലയില്‍ ദിവസം അഞ്ഞൂറോളം സിലിണ്ടറുകളുടെ ആവശ്യകതയുണ്ട്.എന്നാല്‍ 200 സിലിണ്ടര്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
മംഗളുരുവില്‍ നിന്നുള്ള വിതരണം നിര്‍ത്തിയതോടെയാണ് കാസര്‍കോട് ഓക്സിജൻ ക്ഷാമം രൂക്ഷമായത്. നിലവില്‍ കണ്ണുരില്‍ നിന്നാണ്ഓക്സിജൻ എത്തുന്നത്. ഈ വിതരണം കാസര്‍കോടുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന് തികയുന്നില്ല താനും.
ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും സിലണ്ടറുകള്‍ നല്‍കാനാവശ്യപ്പെട്ട് കലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.എന്നാല്‍, ഈ പോസ്റ്റിന് താഴെ ഏറെയും പ്രതിഷേധ പ്രതികരണങ്ങളാണ് വരുന്നത്. കാസര്‍കോട് ജില്ലയോടുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ വിവേചനത്തിനെതിരെയും ജില്ല കലക്ടറുടെ നടപടികള്‍ക്കെതിരെയുമുള്ള രൂക്ഷ പ്രതികരണങ്ങളാണേറെയും.
കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങള്‍ക്കടക്കം ഓക്സിജൻ നല്‍കുമെന്ന് പറഞ്ഞവര്‍ കാസര്‍കോടിന്‍റെ ആവശ്യം കാണുന്നില്ലേയെന്ന് ചിലര്‍ ചോദിക്കുന്നു. ഒരു വര്‍ഷത്തോളം സമയം കിട്ടിയിട്ടും ചികിത്സ സംവിധാനങ്ങള്‍ ഒരുക്കാത്ത സര്‍ക്കാറും ജില്ലാ ഭരണകൂടവും കടുത്ത പരാജയമാണെന്നും നികുതി പിരിക്കാന്‍ മാത്രം എന്തിനാണ് സര്‍ക്കാറെന്നും ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നുണ്ട്.
അതേസമയം, കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഓക്സിജൻ സിലണ്ടര്‍ ചലഞ്ചില്‍ പങ്കെടുത്ത് നിരവധി പേര്‍ സിലിണ്ടറുകള്‍ നല്‍കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു.
The post കാസർഗോഡിനായി ഓക്സിജൻ സിലിണ്ടർ ചലഞ്ച് ; സഹായം തേടിയ കളക്ടറുടെ പോസ്റ്റിനു താഴെ പ്രതിഷേധ പ്രവാഹം first appeared on Keralaonlinenews.