മാസ്ക് ധരിക്കാൻ ഉപദേശിച്ചതിന് സെക്ടറൽ മജിസ്ട്രേറ്റിന് നടുറോഡിലിട്ട് തെറിയഭിഷേകം : ചെറുപുഴ വനിതാ എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി
കണ്ണൂർ : മാസ്ക് ധരിച്ചു നടക്കാൻ കുട്ടിയെ ഉപദേശിച്ചതിന് സെക്ടറൽ മജിസ്ട്രേറ്റിന് വനിതാ എസ്.ഐയുടെ പൂരപ്പാട്ട്. ചെറുപുഴ സ്റ്റേഷനിലെ വനിതാ എസ്.ഐയാണ് സെക്ടറൽ മജിസ്ട്രേറ്റിനെ തെറിയിൽ കുളിപ്പിച്ചത്.സംഭവത്തെ തുടർന്ന് എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണ പരിശോധനക്ക് നിയമിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റിനോടാണ് ചെറുപുഴ വനിത എസ്.ഐ തനിനിറം പുറത്തെടുത്തത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് റോഡരികിലൂടെ മാസ്‌ക് ധരിക്കാതെ നടന്നുപോകുകയായിരുന്ന കുട്ടിയെ ഇതുവഴി വാഹനത്തില്‍ പോവുകയായിരുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റ് കാണുകയുണ്ടായി.
തുടര്‍ന്ന് വാഹനം നിര്‍ത്തി കുട്ടിയോട് മാസ്‌ക് ധരിക്കാത്തെ പോകരുതെന്ന് ഉപദേശിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടില്‍ നിന്നും മാസ്‌ക് ധരിക്കാതെ വനിതാ എസ്.ഐ ഇറങ്ങിവന്നത്.
പരിയാരം പോലിസ് പരിധിയില്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം കണ്ണങ്കൈയിലുള്ള വീട്ടില്‍ അവധിയില്‍ കഴിയുകയായിരുന്നു എസ്.ഐ നിയമം എന്നെ പഠിപ്പിക്കേണ്ട എന്ന ധിക്കാരത്തോടെ സെക്ടറല്‍ മജിസ്‌ട്രേറ്റിനെ എസ്.ഐ ശകാരിച്ചതയാണ് പരാതി.
ഈ സമയം മജിസ്‌ട്രേറ്റിനൊപ്പം പരിയാരം സ്റ്റേഷനിലെ വനിത സിവില്‍ പോലിസ് ഓഫിസറുമുണ്ടായിരുന്നു. ഡ്യൂട്ടിക്കിടെ അപമര്യാദയായി പെരുമാറിയ എസ്.ഐക്കെതിരേ പരിയാരം ഇന്‍സ്‌പെക്ടര്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്. കൃഷി ഓഫിസിലെ ഗസ്റ്റഡ് ഉദ്യോഗസ്ഥനാണ് സെക്ടറല്‍ മജിസ്‌ട്രേറ്റ്.
ഉത്തരവാദിത്തപ്പെട്ട പോലിസ് ഉദ്യോഗസ്ഥയില്‍ നിന്നും ദുരനുഭവമുണ്ടായ സംഭവം വിവാദമായതോടെ പോലിസ് രഹസ്യാന്വേഷണ വിഭാഗവും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. വനിത എസ്.ഐയുടെ പെരുമാറ്റത്തില്‍ ഗസ്റ്റഡ് ഓഫിസര്‍മാരും പരാതി ഉന്നയിച്ചിട്ടുണ്ട്.നേരത്തെ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൻ്റെ ഭാഗമായി അസഭ്യം പറഞ്ഞതിന് ചെറുപുഴ എസ്.ഐയെ അന്വേഷണ വിധേയമായി എ.ആർ ക്യാംപിലേക്ക് സ്ഥലം മാറ്റിയിരുന്നു.