അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അമേരിക്ക- ഇറാന്‍ ചര്‍ച്ച ഇന്ന്; ഇറാന്‍ വിദേശകാര്യ മന്ത്രി ഒമാനിലെത്തി

iran

പുതിയ ആണവകേന്ദ്രം നിര്‍മ്മിക്കാനുള്ള ഇറാന്റെ പദ്ധതി തടയുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇറാന്‍- യുഎസ് ആണവ ചര്‍ച്ച ഇന്ന് ഒമാനില്‍ നടക്കും. ചര്‍ച്ചയ്ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ തന്നെ ഒമാനില്‍ എത്തിയതായി ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് ആണവ ചര്‍ച്ചകള്‍ ഒമാനില്‍ വച്ച് നടത്താമെന്ന് അബ്ബാസ് അരാഗ്ചി സമ്മതിച്ചത്. ചര്‍ച്ച നടക്കാനിരിക്കെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. പുതിയ ആണവകേന്ദ്രം നിര്‍മ്മിക്കാനുള്ള ഇറാന്റെ പദ്ധതി തടയുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ബാലിസ്റ്റിക് മിസൈല്‍ ഒഴിച്ചുനിര്‍ത്തിയുള്ള ഇറാന്‍ ചര്‍ച്ചകള്‍ വിജയിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മുന്നറിയിപ്പ് നല്‍കി.

tRootC1469263">

ഇറാന്‍- അമേരിക്ക ചര്‍ച്ച തുര്‍ക്കിയില്‍ വച്ച് നടക്കുമെന്നായിന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ഒമാനില്‍ വച്ച് ചര്‍ച്ച നടത്താമെന്ന ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിക്കുകയായിരുന്നു. പക്ഷേ ചര്‍ച്ചകള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഗള്‍ഫ് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇറാന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കണമെന്നും ചര്‍ച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് ഒന്‍പത് അറബ്, മുസ്ലിം രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ ആവശ്യം കണക്കിലെടുത്താണ് അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍പ് പല തവണ ഇറാന്‍- അമേരിക്കന്‍ ചര്‍ച്ചകള്‍ ഒമാനില്‍ വച്ച് നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച ഒമാനില്‍വെച്ച് നടത്താമെന്ന് ഇറാന്‍ ആവശ്യപ്പെട്ടത് എന്നാണ് സൂചന.

Tags