യു.എസ് മധ്യസ്ഥതയിൽ ലബനാനുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഗുരുതരമായ തെറ്റ് ; ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി

Israeli

 തെൽ അവീവ്: യു.എസ് മധ്യസ്ഥതയിൽ ലബനാനുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഗുരുതരമായ തെറ്റാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ. കരാറിനെ ശക്തമായി അപലപിച്ച തീവ്രവലതുപക്ഷ മന്ത്രിയായ ബെൻ ഗ്വിർ, ലബനാൻ തലസ്ഥാനമായ ബൈറൂത്ത് ഹിസ്ബുല്ലയുടെ പങ്കാളിയാണെന്നും ആരോപിച്ചു.

"ഹിസ്ബുല്ല ഇപ്പോഴും ലിതാനി നദിക്ക് തെക്കുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല. അവരെ അവിടെനിന്ന് നീക്കം ചെയ്യാൻ ലബനാൻ സൈന്യത്തിന് യാതൊരു ശേഷിയുമില്ല," ബെൻ ഗ്വിർ പറഞ്ഞു.

ലബനാൻ ഭരണകൂടത്തിൽ ഹിസ്ബുല്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരുണ്ടെന്നും, ലബനീസ് സൈന്യത്തിൽ ഹിസ്ബുല്ല അംഗങ്ങളുടെ കുടുംബാംഗങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കരാറിലൂടെ ഹിസ്ബുല്ല കൂടുതൽ ശക്തരാകുകയേ ഉള്ളൂവെന്നും, അവരെ പരാജയപ്പെടുത്തുന്നതിന് പകരം അവരുടെ നിലനിൽപ്പ് ഇസ്രായേൽ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ബെൻ ഗ്വിർ കൂട്ടിച്ചേർത്തു. അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ച് വെടിനിർത്തലിൽ വോട്ടെടുപ്പ് നടത്തണമെന്നും ബെൻ ഗ്വിർ ആവശ്യപ്പെട്ടു.

Tags