'ബർത്ത് റൈറ്റ് സിറ്റിസൺഷിപ്' നിയമത്തിൽ ഭേദഗതിക്ക് ഒരുങ്ങി യു.എസ്

trump

 വാഷിങ്ടൺ: സുപ്രീംകോടതിയിലെ തിരിച്ചടിക്ക് പിന്നാലെ വീണ്ടും 'ബർത്ത് റൈറ്റ് സിറ്റിസൺഷിപ്' നിയമത്തിൽ ഭേദഗതിക്ക് ഒരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ഭരണഘടനയുടെ 14 ആം ഭേദഗതി പ്രകാരം അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും (വിദേശ നയതന്ത്രജ്ഞരുടെ കുട്ടികൾ ഒഴികെ) സ്വമേധയാ അമേരിക്കൻ പൗരത്വം ലഭിക്കുമായിരുന്നു. അനധികൃത കുടിയേറ്റക്കാരുടെയോ താത്കാലിക വിസയിൽ എത്തുന്നവരുടെയോ കുട്ടികൾക്ക് പൗരത്വം നൽകരുതെന്ന് കാണിച്ച് 2025 ൽ ട്രംപ് ഒരു ഉത്തരവിറക്കിയിരുന്നു. എന്നാൽ ട്രംപിന്റെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2026 ൽ സുപ്രീംകോടതി തള്ളുകയായിരുന്നു. ഭരണഘടനാ അനുശാസിക്കുന്ന പൗരത്വ അവകാശം റദ്ദ് ചെയ്യാൻ പ്രസിഡന്റിന് അധികാരമില്ലെന്നായിരുന്നു കോടതിയുടെ വാദം.

വിദേശ നയതന്ത്രജ്ഞരുടെ കുട്ടികൾക്കും ശത്രുസൈനികരുടെ കുട്ടികൾക്കുമാണ് പഴയ നിയമപ്രകാരം പൗരത്വം നിഷേധിക്കപെടുന്നതെങ്കിൽ, തീവ്രവാദ ആരോപണം നേരിടുന്നവരുടെ കുട്ടികൾ, പണം നൽകി വ്യാജമായി പൗരത്വം നേടാൻ ശ്രമിക്കുന്നവർ, ചില യു.എസ് ടെറിറ്ററികളിൽ ജനിക്കുന്നവർ എന്നീ വിഭാഗങ്ങൾ കൂടി പുതിയ പട്ടികയിൽ ഉൾപ്പെടുന്നു.

മുൻപ്, അമേരിക്കയിൽ ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ കുറ്റവാളികളോ ഭരണകൂടം സംശയ നിഴലിൽ നിർത്തിയവരോ ആണെങ്കിലും, അവരുടെ കുട്ടികൾ അമേരിക്കയിൽ ജനിച്ചു എന്ന കാരണത്താൽ മാത്രം അവർക്ക് പൗരത്വം ലഭിക്കുമായിരുന്നു. പുതിയ ഉത്തരവുപ്രകാരം ഭീകരവാദ പ്രവർത്തനങ്ങളിലോ സംഘടനകളിലോ പങ്കാളികളാണെന്ന് യു.എസ് അധികൃതർ ആരോപിക്കുന്നവരുടെയോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതപെടുന്നവരുടെയോ കുട്ടികൾക്ക് ഇനി ജന്മനാൽ ലഭിക്കുന്ന പൗരത്വ അവകാശം നിഷേധിക്കപ്പെടുന്നു.

ചില വിദേശീയർ, ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിൽ അമേരിക്കയിലേക്ക് യാത്ര ചെയ്ത് അവിടെ വെച്ച് കുഞ്ഞിന് ജന്മം നൽകുകയും അതിലൂടെ അമേരിക്കൻ പൗരത്വം നേടാനുള്ള ശ്രമിക്കാറുണ്ട്. 'ബർത്ത് ടൂറിസം' എന്നറിയപ്പെടുന്ന ഈ രീതിയെ കൂടിയാണ് പ്രധാനമായും പുതിയ ഉത്തരവ് ലക്ഷ്യം വെക്കുന്നത്. അത്തരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ഇനി മുതൽ പൗരത്വം ലഭിക്കുകയില്ല. അമേരിക്കൻ ഐക്യനാടുകളിലെ 50 സംസ്ഥാനങ്ങൾക്ക് പുറമെ അമേരിക്കൻ അധീനതയിലുള്ള വിവിധ പ്രദേശവാസികളുടെ പൗരത്വത്തിലും പുതിയ ഉത്തരവുപ്രകാരം നിയന്ത്രണങ്ങൾ ഏർപെടുത്തപ്പെടും.

ഈ പുതിയ ഉത്തരവുകളും മുൻപത്തേതുപോലെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ വലിയ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ദ്ധർ കരുതുന്നത്. സുപ്രീം കോടതി തള്ളിയ ഒരു വിഷയത്തിൽ ട്രംപ് വീണ്ടും ഉത്തരവിറക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കും തിരിച്ചടികൾ മറികടക്കാനും വേണ്ടിയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 

Tags