റഷ്യയിലെ കൂറ്റന്‍ ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈന്‍ ആക്രമണം; തകര്‍ത്തത് റഷ്യയുടെ പ്രധാന വരുമാനസ്രോതസ്സെന്ന് സെലന്‍സ്‌കി

ukraine

റഷ്യയുടെ പ്രധാനവരുമാന സ്രോതസ്സിനെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഇതിനൊപ്പം റഷ്യയുടെ നേവല്‍ ബേസിന് നേരേയും ആക്രമണം നടത്തിയതായും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.

 റഷ്യയിലെ പ്രധാന ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈന്റെ ആക്രമണം. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കൂറ്റന്‍ ഓയില്‍ ടെര്‍മിനലിന് നേരേയാണ് യുക്രൈന്‍ ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തിയത്. യുദ്ധം നടത്താനായുള്ള റഷ്യയുടെ പ്രധാനവരുമാന സ്രോതസ്സിനെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഇതിനൊപ്പം റഷ്യയുടെ നേവല്‍ ബേസിന് നേരേയും ആക്രമണം നടത്തിയതായും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഓയില്‍ ടെര്‍മിനലിന് നേരേയുള്ള ഡ്രോണ്‍ ആക്രമണത്തിന്റെയും എണ്ണസംഭരണ കേന്ദ്രത്തില്‍നിന്ന് വലിയരീതിയില്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ദൃശ്യങ്ങള്‍ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലേതാണെന്ന് സ്ഥിരീകരിച്ചതായി ബിബിസിയും റിപ്പോര്‍ട്ട്‌ചെയ്തു.

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഓയില്‍ ടെര്‍മിനലിന് നേരേ ആക്രമണം നടന്നതായി സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബെഗ്ലോവും സ്ഥിരീകരിച്ചു. നഗരത്തില്‍ വലിയരീതിയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും എണ്ണ സംഭരണകേന്ദ്രം ആക്രമിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളില്‍ ആളപായമില്ലെന്നും 72 ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഗവര്‍ണര്‍ പറഞ്ഞു.

Tags