'ജോൺസ് ആക്ട്' നിയമത്തിൽ നൽകിയ ഇളവ് നീട്ടാൻ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്
വാഷിങ്ടൺ: അമേരിക്കയിൽ വർധിച്ചുവരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായി 'ജോൺസ് ആക്ട്' നിയമത്തിൽ നൽകിയ ഇളവ് നീട്ടാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് ആണ് വാർത്ത പുറത്തുവിട്ടത്.
സാധാരണഗതിയിൽ അമേരിക്കൻ തുറമുഖങ്ങൾക്കിടയിലുള്ള ചരക്ക് നീക്കത്തിന് അമേരിക്കൻ കപ്പലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. എന്നാൽ ഈ നിയമത്തിൽ ഇളവ് നൽകുന്നതോടെ വിദേശ കപ്പലുകൾക്കും അമേരിക്കൻ തീരങ്ങളിലൂടെ ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ സാധിക്കും.
യു.എസ് ഗൾഫ് കോസ്റ്റിൽ നിന്നുള്ള ഇന്ധന നീക്കം വർദ്ധിപ്പിക്കുന്നതിനായി മാർച്ച് 17 മുതൽ 60 ദിവസത്തേക്കാണ് ട്രംപ് നേരത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ഈ കാലാവധി ഇനിയും നീട്ടാനാണ് നിലവിലെ നീക്കം. ഹുർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ക്രൂഡ് ഓയിൽ വിലയിൽ ഒറ്റയടിക്ക് ഏഴ് ശതമാനത്തിന്റെ വർധനവാണുണ്ടായത്. സംഘർഷം അയവില്ലാതെ തുടരുന്നത് ആഗോള സാമ്പത്തിക വിപണിയെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
.jpg)

