കുടിയേറ്റക്കാരെ തിരച്ചയയ്ക്കാൻ ഏലിയൻസ് എനിമി ആക്ട് നടപ്പാക്കാൻ ട്രംപ്


വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരെ തിരച്ചയയ്ക്കാൻ 18–ാം നൂറ്റാണ്ടിലെ നിയമമായ ‘ഏലിയൻസ് എനിമി ആക്ട്’ തിരിച്ചുകൊണ്ടുവരാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കുടിയേറ്റക്കാരിൽ ക്രിമിനൽ ഗ്യാങ് അംഗങ്ങൾ എന്നു സംശയിക്കുന്നവരെ കോടതി നടപടികൾക്കൊന്നും വിട്ടുനൽകാതെ തിരിച്ചയയ്ക്കാൻ അധികാരം നൽകുന്ന നിയമമാണ് ഇതെന്നാണ് വിവരം. അമേരിക്കയിൽ രണ്ടാം ലോകയുദ്ധകാലത്താണ് ഈ നിയമം അവസാനമായി ഉപയോഗിച്ചത്.
അതേസമയം, അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ശക്തമായ നടപടികൾ കൈകൊള്ളുകയാണ്. കൂട്ടമായുള്ള തിരിച്ചയയ്ക്കലിനെ സഹായിക്കാൻ സൈന്യത്തിനും നിർദേശം നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ നിന്നും പള്ളികളിൽ നിന്നും ആശുപത്രികളിൽ നിന്ന് പോലും അറസ്റ്റ് നടത്താൻ ഇമിഗ്രേഷൻ അധികൃതർക്ക് അധികാരവും നൽകിയിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ നീക്കത്തെ സാമൂഹിക പ്രവർത്തകർ ശക്തമായി എതിർക്കുന്നുണ്ട്. യുദ്ധകാലത്തുണ്ടാക്കിയ നിയമം സമാധാനകാലത്ത് ഉപയോഗിക്കുന്നതിലെ വൈരുധ്യവും അവർ ചൂണ്ടിക്കാട്ടി.