അവര്‍ അഭ്യര്‍ത്ഥിച്ചു, ഇറാന്റെ നിലനില്‍പ്പിനായി ആക്രമണം റദ്ദാക്കാന്‍ സമ്മതിച്ചു ; ആക്രമണം റദ്ദാക്കിയെന്ന് ട്രംപ്

Trump

ഹോര്‍മുസ് കടലിടുക്ക് ഉടനടി പൂര്‍ണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക തുടങ്ങി നിബന്ധനകളോടു കൂടിയാണ് കരാര്‍.

ഇറാനെതിരെ വാരാന്ത്യത്തില്‍ നടത്താനിരുന്ന ആക്രമണങ്ങള്‍ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളും നിര്‍ബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക പൂര്‍ണ സജ്ജമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ആക്രമണം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഒരു കരാറിന്റെ അടിസ്ഥാന വിഷയങ്ങളില്‍ ധാരണയായതിനാല്‍ ആക്രമണത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറാന്‍ ഇറാനും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഞങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് ഉടനടി പൂര്‍ണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക തുടങ്ങി നിബന്ധനകളോടു കൂടിയാണ് കരാര്‍. ഇറാന്റെയും മറ്റു രാജ്യങ്ങളുടേയും അഭ്യര്‍ത്ഥന പ്രകാരം ലോകത്തിന്റെ ഭാവിക്കായി ഇറാന്റെ നിലനില്‍പ്പിനായി ആക്രമണം റദ്ദാക്കാന്‍ സമ്മതിച്ചു. വേഗത്തില്‍ ഒരു കരാറിലെത്താമെങ്കില്‍ മാത്രം എന്ന വ്യവസ്ഥയിലാണ് ആക്രമണം റദ്ദാക്കാമെന്ന് സമ്മതിച്ചത്. ഈ നിലപാടില്‍ ഇസ്രയേലും എനിക്കൊപ്പമുണ്ട്, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
 

Tags