ചൈനയ്ക്കെതിരെ വ്യാപാര നികുതി ഏര്‍പ്പെടുത്തിയ വിഷയം ; കൂടിയാലോചനകള്‍ക്ക് തിടുക്കം കാണിക്കാതെ ട്രംപ്

trump
trump

ഷി ജിന്‍പിങ്ങ്- ട്രംപ് കോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയ്ക്കെതിരെ വ്യാപാര നികുതി ഏര്‍പ്പെടുത്തിയ വിഷയത്തില്‍ ബെയ്ജിങ്ങുമായി കൂടിയാലോചനകള്‍ക്ക് തിടുക്കം കാണിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിക്കുന്നതിന് തിടുക്കമില്ലെന്നാണ് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയത് അംഗീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ഷി ജിന്‍പിങ്ങ്- ട്രംപ് കോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പക്ഷേ ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാര്‍ തമ്മില്‍ സംസാരിച്ചേക്കാം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ട്രംപിനെ സമീപിച്ചിരുന്നു. എന്തായിരിക്കും ഇവര്‍ സംസാരിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം എന്നും കരോലിന്‍ പറഞ്ഞു.

ചൈനയില്‍ നിന്നുളള ഇറക്കുമതിക്ക് പത്ത് ശതമാനം നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചൈന യുഎസില്‍ നിന്നുളള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. യുഎസില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം നികുതി ചുമത്തുമെന്നാണ് ചൈനയുടെ പ്രഖ്യാപനം.

യുഎസില്‍ നിന്നുളള ദ്രവീകൃത പ്രകൃതി വാതകം, കല്‍ക്കരി എന്നിവയ്ക്ക് 15 ശതമാനവും, ക്രൂഡ് ഓയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് പത്ത് ശതമാനവുമാണ് ചൈന തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ ലംഘനത്തെ പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ രണ്ട് പ്രബല രാജ്യങ്ങള്‍ തമ്മിലുളള വ്യാപാര യുദ്ധം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Tags