ചൈനീസ് വിനോദസഞ്ചാര കേന്ദ്രത്തിൽ ശക്തമായ കൊടുങ്കാറ്റ് ; ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു


തെക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് നാല് ബോട്ടുകൾ മറിഞ്ഞ് കുറഞ്ഞത് 10 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ദാരുണമായ സംഭവം നടന്നത്. ഗുയിഷോ പ്രവിശ്യയിലെ ഒരു പ്രദേശത്തുകൂടി കടന്നുപോവുകയായിരുന്ന ബോട്ടുകളാണ് ശക്തമായ കാറ്റിൽപ്പെട്ടത്.
അപകടത്തെത്തുടർന്ന് 80-ലധികം പേർ നദിയിലേക്ക് വീണതായി സംസ്ഥാന പ്രക്ഷേപകരായ സിസിടിവി അറിയിച്ചു. ചൈനയിലെ ഏറ്റവും നീളം കൂടിയ യാങ്‌സിയുടെ പോഷകനദിയായ വു നദിയുടെ മുകൾ ഭാഗത്താണ് അപകടം സംഭവിച്ചത്. പെട്ടെന്നുണ്ടായ മഴയും ആലിപ്പഴ വർഷവുമാണ് ബോട്ടുകൾ മറിയാൻ കാരണമായതെന്ന് കരുതുന്നു.

ആദ്യം രണ്ട് ടൂറിസ്റ്റ് ബോട്ടുകളാണ് മറിഞ്ഞതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, തിങ്കളാഴ്ചയോടെ നാല് ബോട്ടുകൾ അപകടത്തിൽപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മറിഞ്ഞ മറ്റ് രണ്ട് ബോട്ടുകളിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും, അവയിലെ ഏഴ് ജീവനക്കാർ സ്വയം രക്ഷപ്പെട്ടതായും സിസിടിവി റിപ്പോർട്ട് പറയുന്നു.