മൈക് ടൈസണെതിരായ ബലാത്സംഗ പരാതി പിൻവലിച്ച് യുവതി


ന്യൂയോർക്: ബോക്സിങ് ഇതിഹാസം മൈക് ടൈസണെതിരായ ബലാത്സംഗ പരാതി യുവതി പിൻവലിച്ചു. ഇതുസംബന്ധിച്ച് യുവതി യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ നൽകിയ പരാതി.
1991ൽ ആഡംബര വാഹനമായ ലിമോസിനിൽ വെച്ച് ടൈസൺ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. പരാതി പിൻവലിക്കുകയാണെന്നും കേസിൽ നിന്ന് സ്വമേധയാ പിൻവാങ്ങുകയാണെന്നും പരാതിക്കാരി അറിയിച്ചതായി ടൈസന്റെ അറ്റോർണി ഡാനിയൽ റൂബിൻ പറഞ്ഞു.
യു.എസ്.എ ടുഡെയാണ് ഇതുസംബന്ധിച്ച് ആദ്യം വാർത്ത നൽകിയത്. കേസിന്റെ നടപടിക്രമങ്ങൾ കണക്കിലെടുത്താണ് പരാതി പിൻവലിക്കുന്നതെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
കേസിലെ വാദങ്ങളിൽ ഭേദഗതി വരുത്താൻ കോടതി അനുവദിക്കാത്തതിൽ ഞങ്ങൾ അങ്ങേയറ്റം നിരാശരാണ്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ കക്ഷിയുടെ കേസ് തള്ളേണ്ടിവന്നത് ലജ്ജാകരമാണെന്നും അഭിഭാഷകൻ ഡാരൻ സീൽബാക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള ഞങ്ങളുടെ കക്ഷിയുടെ വാദത്തിൽഉറച്ചുനിൽക്കുകയും അവരെ നൂറുശതമാനം പിന്തുണയ്ക്കുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
2023 ജനുവരിയിലാണ് യുവതി ടൈസണെതിരെ പരാതി നൽകിയത്. അൽബനി നിശാക്ലബിൽവെച്ചാണ് ടൈസണെ പരിചയപ്പെട്ടതെന്നും പിന്നീട് അദ്ദേഹം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതി. വർഷങ്ങളോളമെടുത്തു അതിന്റെ മാനസിക,ശാരീരിക ആഘാതങ്ങളിൽ മോചിതയാകാനെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ആരോപണം ടൈസൺ നിഷേധിക്കുകയായിരുന്നു. 1992ലെ മറ്റൊരു ബലാത്സംഗക്കേസിൽ മൂന്നു വർഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട് ടൈസൺ.