ദയവായി ഉടൻ ഇറാനെ ആക്രമിക്കൂ... ; ട്രംപിനോട് അഭ്യർഥിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്ത് ഇറാനിൽ യുവാവ് ജീവനൊടുക്കി
തെഹ്റാൻ: ഇറാനെ ഉടൻ ആക്രമിക്കണമെന്നും കരാറൊന്നും ഉണ്ടാക്കരുതെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട്
അഭ്യർഥിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി. ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബുഷെഹറിൽ താമസിക്കുന്ന 28കാരനായ പൗറിയ ഹമീദി എന്ന യുവാവാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിങ്ങൾ ഇത് കാണുന്ന സമയം ഞാൻ ജീവനോടെയുണ്ടാകില്ല എന്ന മുഖവുരയോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത 10 മിനിറ്റും 44 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്.
തുടർന്ന്, ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ ഇറാൻ മാരകമായി അടിച്ചമർത്തിയതിനെക്കുറിച്ചെല്ലാം യുവാവ് വിവരിക്കുന്നു. ‘റഷ്യ-യുക്രെയ്ൻ യുദ്ധത്തേക്കാൾ കൂടുതൽ, ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തേക്കാൾ കൂടുതൽ, 40000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു’ എന്നാണ് യുവാവ് പറയുന്നത്. പ്രതിഷേധം തുടരാൻ യു.എസ് പ്രസിഡന്റ് ട്രംപ് ഇറാനികളോട് പറഞ്ഞു, ഞങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. എന്നാൽ സർവായുധരുമായി യുദ്ധം ചെയ്യുന്നത് സാധ്യമല്ല. പുറത്തുനിന്ന് പിന്തുണയില്ലാതെ ഇറാനികൾക്ക് ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ വിജയിക്കാൻ കഴിയില്ല. ഇറാൻ ഭരണകൂടവുമായുള്ള ഏതൊരു കരാറും കൊല്ലപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്നതാകും. അതിനാൽ ദയവായി ഈ കരാർ നിർത്താൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക -യുവാവ് പറയുന്നു.
അമേരിക്ക ഇറാനെ ആക്രമിക്കുന്നതാണ് ഇപ്പോൾ ഞങ്ങൾക്കുള്ള ഏക പ്രതീക്ഷ. ഇറാന് പുറത്തുള്ള വിവിധ പ്രതിപക്ഷ സംഘങ്ങൾ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിച്ച് ഒത്തുചേരണം. നമ്മുടെ ആളുകൾ ഇപ്പോൾ എത്രമാത്രം നിരാശരാണെന്ന് നിങ്ങൾക്കറിയില്ല. ഞാൻ തന്നെ, എനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. ഇത് എൻറെ ത്യാഗമാണ്, ദയവായി എന്റെ രാജ്യത്തെ സ്വതന്ത്രമാക്കൂ -യുവാവ് അപേക്ഷിക്കുന്നു.
.jpg)


