ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്താൻ

pak

 ന്യൂഡൽഹി: ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ (ഐ.ഡബ്ല്യു.ടി) പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്താൻ. കരാർ ഉടൻ പുനഃസ്ഥാപിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ പിന്താങ്ങണമെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ആവശ്യപ്പെട്ടു. കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ പാക് സന്ദർശനവേളയിൽ ഇസ്ലാമാബാദിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ദാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അനിത ആനന്ദ് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പാകിസ്താനിൽ എത്തിയിരിക്കുന്നത്.

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ 2025-ൽ ഇന്ത്യ കരാർ മരവിപ്പിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പാകിസ്താൻ വിശ്വസനീയമായ നടപടി സ്വീകരിക്കുന്നതുവരെ കരാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്ന് ഇന്ത്യ അന്ന് പറഞ്ഞിരുന്നത്. ഇന്ത്യയുടെ തീരുമാനം മേഖലയിലെ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ വഷളാക്കിയതായി ദാർ ആരോപിച്ചു.

അന്താരാഷ്ട്ര പിന്തുണ തേടി ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ ഉടൻ പുനഃസ്ഥാപിക്കുന്നതിനും, ജലത്തെ ആയുധമാക്കുന്നത് അവസാനിപ്പിക്കുന്നതിനും, അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അനുസരിച്ചുള്ള ബാധ്യതകൾ പാലിക്കുന്നതിനും കാനഡ പോലുള്ള സൗഹൃദ രാജ്യങ്ങളുടെ പിന്തുണ തങ്ങൾ തേടുന്നുവെന്ന് ദാർ പറഞ്ഞു. എന്നാൽ സിന്ധു നദീജല കരാറിൽ ഇന്ത്യ തന്റെ നിലപാട് കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. കരാർ സസ്പെൻഡ് ചെയ്തതിന് സമയപരിധികളൊന്നുമില്ലെന്നും, പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുന്നത് വരെ ഇത് മരവിപ്പിച്ച് തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

Tags