പാകിസ്താനിലെ ബലൂചിസ്താനിൽ സ്ഫോടനം ; 14 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു


ഇസ്‌ലാമബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ബോലൻ, കെച്ച് മേഖലകളിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു. സൈനിക വാഹനത്തിനു നേരെയുണ്ടായ ഐ.ഇ.ഡി ആക്രമണത്തിൽ 12 പേരും ബോംബാക്രമണത്തിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു.
ബോലനിലെ ശോർഖണ്ഡിലാണ് റിമോർട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകർത്തത്. സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ബി.എൽ.എ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കെച്ചിലെ കുലാഗ് തിഗ്രാനിൽ പതിവ് പരിശോധനകൾക്കെത്തിയ സൈനിക സംഘത്തെ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. ഇതിൽ രണ്ടു സൈനികർക്ക് ജീവൻ നഷ്ടമായി.
