മ്യാൻമറിൽ ഭൗമോപരിതലത്തിൽ വിള്ളൽ രൂപപ്പെട്ടു


മ്യാൻമർ: മാർച്ച് 29-ന് മ്യാൻമറിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഭൂകമ്പ മാപിനിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുൾപ്പെടെ ആറ് തുടർചലനങ്ങളുമുണ്ടായി. ഒരു നൂറ്റാണ്ടിനിടെ മ്യാൻമറിനെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു ഇത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്.
മാൻഡലെയ്ക്ക് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന് പിന്നാലെ ഇവിടെ ഭൗമോപരിതലത്തിൽ വലിയ വിള്ളലും രൂപപ്പെട്ടു. ഏകദേശം 500 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഈ വിള്ളൽ. ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളിൽ ഈ വിള്ളൽ വ്യക്തമാണ്. അഞ്ച് മീറ്റർ വരെ ആഴമുള്ളവയാണ് വിള്ളലെന്നാണ് റിപ്പോർട്ടുകൾ. കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ദിശകളിലായി വലിയ തോതിലുള്ള തിരശ്ചീന സ്ഥാനചലനങ്ങൾ ചിത്രങ്ങളിൽ വ്യക്തമാണ്. ഇത് വിള്ളലിന്റെ തോത് എടുത്തുകാണിക്കുന്നു. മാൻഡലെയ്ക്ക് സമീപമാണ് കൂടുതൽ വിള്ളലുകൾ കണ്ടെത്തിയത്.
