ലോകകപ്പിൽ ഇറാന്റെ മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കോ

iran

 മെക്സിക്കോ സിറ്റി: 2026 ലോകകപ്പിൽ ഇറാന്റെ മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കോ. അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്കയിൽ കളിക്കാൻ താൽപര്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്. ഫിഫ അംഗീകരിക്കുകയാണെങ്കിൽ മൽസരങ്ങൾ മാറ്റുന്നതിൽ മെക്സിക്കോയ്ക്ക് തടസ്സമില്ലെന്ന് അവർ ചൊവ്വാഴ്ച അറിയിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാന്റെ ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ അമേരിക്കയിലെ വിവിധ നഗരങ്ങളിലായാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ താരങ്ങളുടെ സുരക്ഷ മുൻനിർത്തി മൽസരങ്ങൾ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടു. മേഖലയിലെ സൈനിക നീക്കങ്ങളും അമേരിക്ക ഉൾപ്പെട്ട വ്യോമാക്രമണങ്ങളും താരങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ഇറാൻ ഭയപ്പെടുന്നു.

tRootC1469263">

വിസ നടപടികളിലെ സങ്കീർണ്ണതകളും യാത്രാ നിയന്ത്രണങ്ങളും ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിച്ചേക്കാം. നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ടീമിന്റെ പങ്കാളിത്തത്തിന് വെല്ലുവിളിയാണെന്നാണ് ഇറാൻ കരുതുന്നത്. ഫിഫ വേദി മാറ്റത്തിന് തയ്യാറാണെങ്കിൽ ഇറാന്റെ മൽസരങ്ങൾ ഏറ്റെടുക്കാൻ മെക്സിക്കോ സന്നദ്ധമാണ്. ഇത് സംബന്ധിച്ച് പ്രസിഡന്റ് ക്ലോഡിയ ഷീൻബോം ഔദ്യോഗികമായി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ടൂർണമെന്റിന്റെ ഷെഡ്യൂൾ, ടിക്കറ്റ് വിൽപ്പന, സംപ്രേഷണ കരാറുകൾ എന്നിവയെല്ലാം ഇതിനകം പൂർത്തിയായ സാഹചര്യത്തിൽ മത്സരക്രമത്തിൽ മാറ്റം വരുത്തുന്നത് ഫിഫയ്ക്ക് വലിയ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഈ വിഷയത്തിൽ ഫിഫ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെങ്കിൽ ലോകകപ്പിൽ നിന്ന് തന്നെ ഇറാൻ പിന്മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Tags