'എല്ലാം അമേരിക്കയുടെ തീരുമാനം'; യുഎസ് - ഇറാന്‍ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം തന്റെ ഫോണ്‍വിളി അല്ലെന്ന് നെതന്യാഹു

netanyahu

ഇസ്ലമാബാദില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനം പൂര്‍ണ്ണമായും അമേരിക്കയുടേതാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

 ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി താന്‍ നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണെന്ന വാദം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ അമേരിക്ക ചര്‍ച്ചകള്‍ ധാരണയിലെത്താനുള്ള സാഹചര്യം ഇല്ലാതാക്കിയത് ചര്‍ച്ചയില്‍ അമേരിക്കയെ നയിച്ച ജെ ഡി വാന്‍സിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവസാന നിമിഷം വിളിച്ചതിനെ തുടര്‍ന്നാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്ലമാബാദില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനം പൂര്‍ണ്ണമായും അമേരിക്കയുടേതാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തിനിടെ വാന്‍സ് നെതന്യാഹുവുമായി സംസാരിച്ചിരുന്നുവെന്ന അരഗ്ചിയുടെ പരാമര്‍ശം ചര്‍ച്ചയെ ബാഹ്യ ശക്തികള്‍ സ്വാധീനിച്ചുവെന്ന സംശയം ഉയര്‍ത്തിയിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ ലോകത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പാകിസ്താനില്‍ നിന്നും ഒരു തീരുമാനവുമാകാതെ ജെഡി വാന്‍സ് മടങ്ങിയതോടെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന പ്രശ്‌ന പരിഹാരം അനിശ്ചിതത്വത്തിലാകുകയായിരുന്നു. 

ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ നിസ്സഹകരണം മൂലമാണ് ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്ക് പെട്ടെന്ന് തന്നെ തുറക്കണം എന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന ആവശ്യം എന്നും നെതന്യാഹു കാബിനറ്റ് മീറ്റിംഗില്‍ വെളിപ്പെടുത്തി. എന്നാല്‍ ഇറാന്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും അതിനാലാണ് ഇസ്ലാമാബാദ് ചര്‍ച്ച പരാജയപ്പെട്ടതെന്നുമാണ് നെതന്യാഹു വെളിപ്പെടുത്തിയത്.

Tags