ഹമാസിനെ പൂർണ്ണമായി നിരായുധരാക്കുന്ന ബോർഡ് ഓഫ് പീസ് ഡീൽ ഇസ്രായേൽ അംഗീകരിച്ചിട്ടില്ല - നെതന്യാഹു

netanyahu

 തെൽഅവീവ്: ഹമാസിനെ പൂർണ്ണമായി നിരായുധരാക്കുന്ന ബോർഡ് ഓഫ് പീസ് ഡീൽ ഇസ്രായേൽ അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് പ്രഖ്യാപനം നടത്തിയതിന് ശേഷം ഇത് ആദ്യമായാണ് നെതന്യാഹു വിഷയത്തിൽ പ്രതികരിക്കുന്നത്. ഹമാസിനെ പൂർണ്ണമായി നിരായുധരാക്കുന്നത് വരെ ഗാസയിലെ തങ്ങളുടെ നിലപാടിൽനിന്ന് ഇസ്രായേൽ പിന്മാറില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നെതന്യാഹു വ്യക്തമാക്കി. "യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കരുതുന്നു - അല്ലെങ്കിൽ അദ്ദേഹത്തിന്റെ സംഘം കരുതുന്നു - ഹമാസിനെ നിരായുധീകരിക്കാനും ഗാസയെ സൈനികമുക്തമാക്കാനും അവർക്ക് കഴിയുമെന്ന്. ഞങ്ങൾ അത് പരിശോധിച്ചുവരികയാണ്. അവർ ഞങ്ങൾക്ക് ഒരു കരട് അയച്ചു. ഞങ്ങൾ അത് അംഗീകരിച്ചിട്ടില്ല. അത് ഞങ്ങളുടെ കരടല്ലായിരുന്നു. ഞങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ തിരികെ അയച്ചു," വീഡിയോ പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.

ഗാസയിലെ യഥാർഥ യെല്ലോ ലൈനിലേക്ക് ഇസ്രായേൽ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന നിരായുധീകരണ കരാറിന് എതിരാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഹമാസുമായുള്ള 2025 ഒക്ടോബറിലെ വെടിനിർത്തൽ-ബന്ദി മോചന കരാറിന്റെ ഭാഗമായായിരുന്നു ഈ ധാരണ. എന്നാൽ അതിനുശേഷം അവർ ഗാസയിലെ തങ്ങളുടെ നിയന്ത്രണം 53 ശതമാനത്തിൽ നിന്ന് 60 ശതമാനത്തിലധികമായി വ്യാപിപ്പിക്കുകയായിരുന്നു.

ഹമാസ് തങ്ങളുടെ ആയുധങ്ങൾ കൈമാറിത്തുടങ്ങുന്നത് വരെ ഇസ്രായേൽ യെല്ലോ ലൈനിനപ്പുറത്തേക്ക് പിന്മാറേണ്ടതില്ലെന്ന് ബോർഡ് ഓഫ് പീസ് സൂചിപ്പിച്ചിരുന്നു.സമാധാന സമിതിയുടെ മുതിർന്ന പ്രതിനിധി നികൊളായ് മ്ലാഡിനോവ് ആണ് പടിഞ്ഞാറൻ ജറുസലേമിൽ തിങ്കളാഴ്ച നെതന്യാഹുവിനെ കണ്ടത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കുരുതി അവസാനിപ്പിക്കണമെന്നും മ്ലാഡിനോവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് നിർത്തില്ലെന്നാണ് ഇസ്രായേൽ നിലപാട്.അതേസമയം, കരാറിലെ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കാതെ നിരായുധീകരണത്തിനില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി ട്രംപ് പ്രഖ്യാപിച്ച കരാറിൽനിന്ന് ഇസ്രായേൽ പൂർണ്ണമായി പിന്മാറണമെന്ന് രാജ്യത്തെ തീവ്ര വലതുപക്ഷം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. 2023 ഒക്ടോബറിനു ശേഷം ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 73,000-ത്തിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 

Tags