ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു
ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താന്റെ നേതൃത്വത്തിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കെ തന്നെ പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക്. ലെബനനിൽ ഇസ്രായേൽ നടത്തുന്ന അതിരൂക്ഷമായ ബോംബാക്രമണങ്ങളിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ ജലപാത ഉടനടി തുറക്കണമെന്ന് ഡോണാൾഡ് ട്രംപ് ഇറാനോട് കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലും ഈ വെടിനിർത്തൽ വലിയ നേട്ടമായാണ് യു.എസും ഇറാനും വിശേഷിപ്പിച്ചത്. എന്നാൽ, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം കടുപ്പിച്ചത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.
ബുധനാഴ്ച ഉച്ചക്ക് ശേഷം ബെയ്‌റൂട്ടിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തിയ അഞ്ച് വൻ സ്ഫോടനങ്ങൾ യുദ്ധത്തിലെ ഏറ്റവും വലിയ ഏകോപിത ആക്രമണങ്ങളിലൊന്നായി മാറി. വെറും പത്ത് മിനിറ്റിനുള്ളിൽ ബെയ്‌റൂട്ട്, ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലെ നൂറിലധികം ഹിസ്ബുള്ള കമാൻഡ് സെന്ററുകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
.jpg)


