ഇസ്രായേലിന്റെ വ്യോമപ്രതിരോധ രഹസ്യങ്ങൾ ഇറാന് ചോർത്തി ; അയൺ ഡോം ഉദ്യോഗസ്ഥൻ പിടിയിൽ
ജെറൂസലേം: ഇസ്രായേലിന്റെ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിലെ രഹസ്യങ്ങൾ ഇറാനിയൻ ഏജന്റുകൾക്ക് കൈമാറിയ ഐ.ഡി.എഫ് റിസർവിസ്റ്റ് അറസ്റ്റിലായി. ജെറൂസലേം സ്വദേശിയായ റാസ് കോഹനാണ് ഇസ്രായേൽ പൊലീസിന്റെയും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായത്. ഇയാൾക്കെതിരെ മാർച്ച് 18ന് ജെറൂസലേം ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
അയൺ ഡോം ബാറ്ററികളുടെ സ്ഥാനം, ഹറ്റ്‌സെറിം, പൽമാച്ചിം വ്യോമസേനാ താവളങ്ങളുടെ വിവരങ്ങൾ, മിസൈൽ ലോഞ്ചറുകൾ സജ്ജീകരിക്കുന്ന രീതി, പ്രവർത്തന സംവിധാനം എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ഇയാൾ കൈമാറിയത്. തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി 1,000 ഡോളറിന് തുല്യമായ ക്രിപ്റ്റോകറൻസി കോഹൻ കൈപ്പറ്റിയതായി അന്വേഷണസംഘം കണ്ടെത്തി.
അയൺ ഡോം പ്രവർത്തനങ്ങളുടെ 27 ചിത്രങ്ങളും വിഡിയോകളും കോഹൻ ടെലിഗ്രാം വഴി ഇറാനിയൻ ഏജന്റിന് അയച്ചു കൊടുത്തിട്ടുണ്ട്. താൻ അയൺ ഡോം വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന വിവരം കോഹൻ തന്നെയാണ് ഇറാനിയൻ ഏജന്റിനെ അറിയിച്ചത്. 2025 ഡിസംബറിലാണ് ടെലിഗ്രാം വഴി ഇറാനിയൻ ഏജന്റ് കോഹനെ ബന്ധപ്പെടുന്നത്. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം. ഇസ്രായേൽ നിയമപ്രകാരം ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
.jpg)


