അമേരിക്കയുടെ എഫ് -18 വിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍, ദൃശ്യങ്ങള്‍ പുറത്തുവിട്ടു ; പ്രതികരിക്കാതെ യുഎസ്

f18

ആകാശത്തുവെച്ച് വിമാനത്തിന് സമീപം സ്‌ഫോടനമുണ്ടാകുന്നതും തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം

ഗള്‍ഫ് മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ അതിരൂക്ഷമാകുന്നു. അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം തങ്ങള്‍ വിജയകരമായി ലക്ഷ്യം വെച്ചതായും വെടിവെച്ചിട്ടതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ടു. ആകാശത്തുവെച്ച് വിമാനത്തിന് സമീപം സ്‌ഫോടനമുണ്ടാകുന്നതും തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയിലെ ഇറാനിയന്‍ കോണ്‍സുലേറ്റും ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ഈ അവകാശവാദത്തോട് അമേരിക്കന്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മുതല്‍ തുടരുന്ന സംഘര്‍ഷത്തിനിടെ സമാനമായ നിരവധി അവകാശവാദങ്ങള്‍ ഇറാന്‍ ഉന്നയിച്ചിരുന്നെങ്കിലും അവയെല്ലാം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) തള്ളുകയായിരുന്നു. മാര്‍ച്ച് 5-ന് അമേരിക്കയുടെ എഫ്-15 വിമാനം തകര്‍ത്തുവെന്നും മാര്‍ച്ച് 19-ന് എഫ്-35 സ്റ്റെല്‍ത്ത് വിമാനം ആക്രമിച്ചുവെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ വിമാനങ്ങളൊന്നും ഇറാന്‍ വെടിവെച്ചിട്ടിട്ടില്ലെന്നും ചില വിമാനങ്ങള്‍ സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നുമാണ് അമേരിക്കയുടെ നിലപാട്.

Tags