സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാന്‍ സന്നദ്ധത അറിയിച്ച് ഇറാന്‍; ധൃതിയില്ലെന്ന് യുഎസ് പ്രസിഡന്റ്

iran president

ഇറാന്‍ അമേരിക്ക സംഘര്‍ഷം ആറ് മാസം തികയുന്ന ഘട്ടത്തിലാണ് വീണ്ടും നിര്‍ണായക സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

അമേരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാന്‍ സന്നദ്ധത അറിയിച്ച് ഇറാന്‍. ഇറാന്‍ സന്ദര്‍ശിച്ച ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ജാസിം അല്‍താനിയുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. മുന്‍പ് ഒപ്പിട്ട കരാറിന്റെ വ്യവസ്ഥകള്‍ തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇറാന്‍ അറിയിച്ചെങ്കിലും, ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നിലവില്‍ ധൃതിയില്ലെന്നാണ് യു.എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിലപാട്.

ഇറാന്‍ അമേരിക്ക സംഘര്‍ഷം ആറ് മാസം തികയുന്ന ഘട്ടത്തിലാണ് വീണ്ടും നിര്‍ണായക സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വഴികളും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കുള്ള ഉപാധികളും പ്രധാന വിഷയമായി. ഒമാനുമായി സഹകരിച്ച് ഹോര്‍മൂസ് കടലിടുക്കില്‍ താല്‍ക്കാലിക കപ്പല്‍ പാത തുറക്കുന്നത് സംബന്ധിച്ചും, കടലിടുക്കില്‍ പാകിയ മൈനുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. അതേസമയം, ഹോര്‍മൂസ് വഴിയുള്ള തെക്കന്‍ തീരത്തെ കപ്പല്‍ സര്‍വീസ് അമേരിക്കയുമായി ചേര്‍ന്ന് നടപ്പാക്കുന്നത് ഒമാന്‍ അവസാനിപ്പിച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്കില്‍ അടുത്തിടെ ഇന്ത്യയുടേത് ഉള്‍പ്പെടെ രണ്ട് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവം മേഖലയില്‍ വന്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

Tags