ഹുർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്ന പുതിയ സമാധാന കരാർ അമേരിക്കക്ക് സമർപ്പിച്ച് ഇറാൻ

Hormuz

വാഷിങ്ടൺ: പശ്ചിമേഷ്യയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും മുൾമുനയിൽ നിർത്തി രണ്ട് മാസമായി തുടരുന്ന യു.എസ്-ഇറാൻ യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് നിർണായക നീക്കവുമായി ഇറാൻ. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്നും യുദ്ധം അവസാനിപ്പിക്കാമെന്നും വാഗ്ദാനം ചെയ്യുന്ന പുതിയ സമാധാന കരാർ ഇറാൻ അമേരിക്കക്ക് സമർപ്പിച്ചു. പാകിസ്താനെ മധ്യസ്ഥനാക്കിയാണ് ഇറാൻ തങ്ങളുടെ പുതിയ നിർദേശങ്ങൾ വൈറ്റ് ഹൗസിലെത്തിച്ചത്.

ആഗോള എണ്ണ വിപണിയെയും ഊർജ്ജ വിതരണത്തെയും നേരിട്ട് ബാധിച്ച ഹുർമുസ് കടലിടുക്കിലെ ഉപരോധം നീക്കുക എന്നതാണ് ഇറാന്റെ പ്രധാന വാഗ്ദാനം. പകരം ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നാവിക ഉപരോധം പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

നിലവിലെ താൽക്കാലിക വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടാനോ, അല്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് യുദ്ധത്തിന് പൂർണ്ണവിരാമം കുറിക്കാനോ തയാറാണെന്ന് ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ, ഏറ്റവും തർക്കവിഷയമായ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്നും, സമാധാനം പുനസ്ഥാപിച്ച ശേഷം മറ്റൊരു ഘട്ടത്തിൽ അവ പരിഗണിച്ചാൽ മതിയെന്നുമാണ് ഇറാന്റെ പുതിയ നയം.

Tags