ഹോർമുസ് വിഷയം രൂക്ഷം ; ചൊവ്വാഴ്ച സമയപരിധി , തുറക്കില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഉടൻ തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30) മുമ്പ് സമാധാന കരാറിലെത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ടു തകർക്കുമെന്നാണ് ട്രംപിൻ്റെ അന്ത്യശാസനം.
തൻ്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ ഭീഷണി. ആക്രമണത്തെ 'പവർ പ്ലാന്റ് ഡേ' എന്നും 'ബ്രിഡ്ജ് ഡേ' എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം നടന്നാൽ രാജ്യം പുനർനിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷമെങ്കിലും വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.
ആക്രമണങ്ങളിൽ ഇറാനിലെ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി. ഭരണകൂടത്തെ എതിർക്കുന്ന ഇറാൻ ജനത ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്.
കഴിഞ്ഞദിവസം അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുപ്പിച്ചത്. ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാന്റെ യുഎൻ മിഷൻ അമേരിക്കൻ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ ഭീഷണി.
കഴിഞ്ഞദിവസവും ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ് അസഭ്യവർഷവും നടത്തിയിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ യായിരുന്നു ഭീഷണി. ‘കടലിടുക്ക് തുറന്നില്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും, കാത്തിരിക്കൂ.. അല്ലാഹുവിന് സ്തുതി’ എന്ന് അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.
.jpg)


