യുഎയില്‍ വരുംമാസങ്ങളില്‍ മഴ ശക്തമാകും; വെള്ളപ്പൊക്കത്തിന് സാധ്യതയില്ല, വ്യാജ മുന്നറിയിപ്പുകള്‍ നടത്തരുതെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം

Heavy rains expected in UAE in coming months; no chance of flooding, UAE Meteorological Department warns against false warnings

അബുദാബി: യുഎയില്‍ വരുംമാസങ്ങളില്‍ മഴ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. തണുത്ത കാലാവസ്ഥയില്‍ യുഎയില്‍ സാധാരണ ലഭിക്കുന്നതിക്കോള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ദീര്‍ഘകാല കാലാവസ്ഥാ മാതൃകകള്‍ സൂചിപ്പിക്കുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനമായ 'എല്‍ നിനോ' ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ കേന്ദ്രം ഇത്തരമൊരു സൂചന നല്‍കുന്നത്.

 എന്നാല്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന പ്രവചനം അതിതീവ്ര കൊടുങ്കാറ്റിനോ കനത്ത വെള്ളപ്പൊക്കത്തിനോ ഉള്ള മുന്നറിയിപ്പായി തെറ്റിദ്ധരിക്കരുതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ദ്ധന്‍ അഹമ്മദ് ഹബീബ് വ്യക്തമാക്കി. കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന് അസാധാരണമായ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ലോകത്തെ കാലാവസ്ഥാ രീതികളെ സ്വാധീനിക്കാന്‍ ഈ പ്രതിഭാസത്തിന് കഴിയുമെങ്കിലും, ഇതിന്റെ സാന്നിധ്യം ചില ഇടങ്ങളില്‍ തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കില്ല. എല്‍ നിനോയില്‍ യുഎഇയില്‍ നേരിട്ട് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകണമെന്നില്ല.

യുഎഇയില്‍ ശക്തമായ മഴ ലഭിക്കണമെങ്കില്‍ കാറ്റിന്റെ ഗതി, അന്തരീക്ഷ ഈര്‍പ്പം, താപനില, വായുമര്‍ദ്ദ വ്യതിയാനങ്ങള്‍ എന്നിവ ഒത്തുവരേണ്ടതുണ്ട്. എല്‍ നിനോ മൂലം ഗുണകരമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമോ എന്നത് ആ സമയത്തെ പ്രാദേശിക വായുമര്‍ദ്ദ വ്യതിയാനങ്ങളെ ആശ്രയിച്ചിരിക്കും. എല്‍ നിനോ കാരണം രാജ്യത്ത് കനത്ത പ്രളയമുണ്ടാകുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മുന്നറിയിപ്പുകള്‍ വ്യാജമാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
 

Tags