‘എംവി ഹോണ്ടിയസി’ൽ പടർന്നുപിടിച്ച ഹന്താവൈറസ് കാനഡയിലും സ്ഥിരീകരിച്ചു
ഒട്ടാവ: ആഡംബര വിനോദസഞ്ചാര കപ്പലായ ‘എംവി ഹോണ്ടിയസി’ൽ പടർന്നുപിടിച്ച മാരകമായ ഹന്താവൈറസ് കാനഡയിലും സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന കപ്പൽ യാത്രക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC) അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രോഗം അന്തിമമായി സ്ഥിരീകരിച്ചത്.
ഇയാളോടൊപ്പം യാത്ര ചെയ്ത പങ്കാളിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാനഡയിൽ പൊതുജനങ്ങൾക്ക് നിലവിൽ രോഗബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അന്റാർട്ടിക്കൻ മേഖലയിൽ സർവീസ് നടത്തുന്ന 'എംവി ഹോണ്ടിയസ്' എന്ന പോളാർ എക്സ്പെഡിഷൻ ക്രൂയിസ് കപ്പലിലാണ് ഹന്താവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.
രോഗബാധയെ തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. സാധാരണയായി ഒന്നു മുതൽ എട്ട് ആഴ്ച വരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് (രോഗലക്ഷണം പുറത്തുവരാൻ എടുക്കുന്ന സമയം). രണ്ടു ദിവസം മുമ്പ് പനിയും തലവേദനയും ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങളോടെയാണ് കാനഡ സ്വദേശിയായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഇയാളെ പ്രത്യേക ഐസൊലേഷനിലേക്ക് മാറ്റി തീവ്രപരിചരണം നൽകി വരികയാണെന്ന് പ്രവിശ്യാ ആരോഗ്യ ഓഫീസർ ബോണി ഹെൻറി അറിയിച്ചു.
.jpg)

