ഗൾഫ് പ്രതിസന്ധി ബാധിക്കുന്നു: ഇന്ത്യയിൽ പാചകവാതക വില വർദ്ധനവിന് സാധ്യത

gas cylinder


ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പത്താം വാരത്തിലേക്ക് കടക്കുകയും ഹോർമുസ് കടലിടുക്ക് ഭാഗികമായി അടയുകയും ചെയ്തതോടെ, ഇന്ത്യയിലെ എൽ.പി.ജി വിതരണത്തെ സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം പരിമിതമായ സാഹചര്യത്തിൽ എണ്ണ വിപണന കമ്പനികൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. 2026 ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഏപ്രിൽ മാസത്തിലാണ് സിലിണ്ടർ വിലയിൽ ആദ്യമായി വർദ്ധനവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത തുടരുന്നതിനാൽ പാചകവാതക വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന ഭീതിയിലാണ് ഉപഭോക്താക്കൾ.

മെയ് ഒന്നാം തീയതി മുതൽ എൽ.പി.ജി വിലയിൽ പുതിയ പരിഷ്കരണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിലെ വിലയും ആവശ്യകതയും പരിഗണിച്ചാണ് എണ്ണക്കമ്പനികൾ ഓരോ മാസവും വില നിശ്ചയിക്കുന്നതെങ്കിലും പുതിയ വില വർദ്ധനവ് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. നിലവിൽ രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും സിലിണ്ടറുകൾ വ്യാപകമായി കരിഞ്ചന്തയിലേക്ക് വഴിതിരിച്ചുവിടുന്നത് തടയാൻ സർക്കാർ കർശനമായ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

വിതരണ ശൃംഖല നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞത് ഒരു മാസത്തേക്ക് പുതിയ ഗ്യാസ് കണക്ഷനുകൾ നൽകുന്നത് നിർത്തിവെക്കാൻ പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നു. കൂടാതെ, രണ്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള കാലയളവിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതനുസരിച്ച് നഗരപ്രദേശങ്ങളിൽ രണ്ട് സിലിണ്ടറുകൾക്കിടയിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവും നിർബന്ധിത ഇടവേള പാലിക്കേണ്ടി വരും. ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമാണ് ഈ സുരക്ഷാ ക്രമീകരണങ്ങളെന്നാണ് വിശദീകരണം.

തട്ടിപ്പുകൾ തടയുന്നതിനായി ഡെലിവറി ഓതന്റിക്കേഷൻ കോഡ് എന്ന പുതിയ സംവിധാനം ഇപ്പോൾ രാജ്യവ്യാപകമായി നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തവണ ഗ്യാസ് ബുക്ക് ചെയ്യുമ്പോഴും ഉപഭോക്താവിന്റെ ഫോണിലേക്ക് ഒരു കോഡ് അയക്കുകയും, സിലിണ്ടർ കൈമാറുന്ന സമയത്ത് ഈ കോഡ് നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. നിലവിൽ രാജ്യത്തെ 90 ശതമാനത്തിലധികം വിതരണവും ഈ സംവിധാനം വഴിയാണ് നടക്കുന്നത്. തുടക്കത്തിലുണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ഡി.എ.സി സംവിധാനം ഇപ്പോൾ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ഐ.വി.ആർ.എസ് കോളുകൾ, എസ്.എം.എസ് അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം തുടരും. ബുക്കിങ് സ്ഥിരീകരിച്ചാലുടൻ വാട്സ്ആപ്പ്, ഇമെയിൽ എന്നിവ വഴിയും ഡി.എ.സി ലഭ്യമാകും. അതേസമയം, ആഗോള വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ എക്സൈസ് ഡ്യൂട്ടി സർക്കാർ കുറച്ചിട്ടുണ്ട്. ‌

Tags