ഹോങ്കോങ്ങിലെ തീ പിടിത്തം ; 279 പേരെ കാണാനില്ല
ഹോങ്കോങ് : ഹോങ്കോങ്ങിലെ തായ് പോ ജില്ലയിൽ പാർപ്പിട സമുച്ചയങ്ങൾക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. 279 പേരെ കാണാനില്ല. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിൽ തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം.
മുള കൊണ്ടുള്ള മേൽത്തട്ടിൽ തീ പിടിച്ചാണ് അപകടമുണ്ടായത്.8 ടവറുകളിലായി രണ്ടായിരം പേർ താമസിക്കുന്ന പാർപ്പിട സമുച്ചയമാണിത്. നാല് കെട്ടിടങ്ങളിലെ തീ നിയന്ത്രണ വിധേയമായെന്നും സൂചനയുണ്ട്. ഏറ്റവും ഉയർന്ന ലെവൽ 5 തീപിടിത്തമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെയാണ് അപകടം. കെട്ടിടത്തിലുണ്ടായിരുന്ന 700 പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയാണിത്.
.jpg)


